ഭോപാൽ ∙ കോവിഡ് നിയന്ത്രണാതീതമായ മധ്യപ്രദേശിൽ രോഗം ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹങ്ങൾ അശ്രദ്ധമായി കൈകാര്യം ചെയ്യുന്നുവെന്ന് പരാതി. ഭോപാലിൽനിന്ന് 57 കിലോമീറ്റർ അകലെയുള്ള വിദിഷ ജില്ലാ ആശുപത്രിയിൽനിന്നാണ് നടുക്കുന്ന രംഗങ്ങൾ. കോവിഡ് രോഗിയുടെ മൃതദേഹവുമായി പൊട്ടിപ്പൊളിഞ്ഞ ആംബുലൻസ് ആശുപത്രി പരിസരത്തുനിന്ന് പോകുന്നതാണ് വിഡിയോയിൽ.
ആശുപത്രിയുടെ ഗേറ്റ് കടന്നതിനു പിന്നാലെ ആംബുലൻസിൽനിന്ന് മൃതദേഹം റോഡിൽ വീഴുന്നതും കാണാം. മറ്റൊരു വാഹനത്തിലെ ഡ്രൈവർ പരിഭ്രാന്തനായി ആംബുലൻസ് നിർത്തിയതിനു പിന്നാലെ പിപിഇ കിറ്റ് ധരിച്ച് ആരോഗ്യ പ്രവർത്തകർ ആംബുലൻസിൽനിന്ന് എത്തിനോക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തം. മൃതദേഹം നടുറോഡിൽ വീണുകിടക്കുന്ന ദൃശ്യങ്ങൾ വ്യാപകമായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു.
അനുമതിയില്ലാതെയാണ് മൃതദേഹം ആശുപത്രിയിൽനിന്ന് നീക്കം ചെയ്തതെന്ന് മരിച്ചയാളുടെ ബന്ധുക്കൾ പ്രതികരിച്ചു. മധ്യപ്രദേശിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 12,384 കോവിഡ് കേസുകളും 75 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. ആകെ രോഗബാധിതരുടെ എണ്ണം 4.59 ലക്ഷം. ഓക്സിജൻ ലഭ്യതക്കുറവ് മൂലം നിരവധി പേരാണ് മരിക്കുന്നത്. 400 ടൺ ഓക്സിജനാണ് ദിനംപ്രതി ആവശ്യം. കോവിഡ് ക്രമാതീതമായി വർധിക്കുന്നതോടെ ഈ മാസം അവസാനത്തോടെ 500 ടൺ ഓക്സിജൻ ആവശ്യമായി വരുമെന്നാണ് കണക്കുകൂട്ടൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക