തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗത്തിന്റെ തീവ്ര വ്യാപനം നടക്കുന്ന സാഹചര്യത്തില്‍ വിശ്വാസികളോട് കൊവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കാനാവശ്യപ്പെട്ട് ക്രിസ്ത്യന്‍ സഭകള്‍. കെ.സി.ബി.സിയും മാര്‍ത്താമ്മോ സഭയും യാക്കോബായ സഭയും ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ പുറത്തിറക്കി.
സാമൂഹ്യ അകലം പാലിക്കാനും ആള്‍ക്കൂട്ടം ഒഴിവാക്കാനുമുള്ള നിര്‍ദേശങ്ങളാണ് പ്രധാനമായും മൂന്ന് സഭകളും മുന്നോട്ടുവെയ്ക്കുന്നത്.
കുര്‍ബാനകളുടെ ഓണ്‍ലൈന്‍ സംപ്രേഷണം ക്രമീകരിക്കണമെന്ന് മാര്‍ത്തോമ്മാ സഭ പറഞ്ഞു. ശവസംസ്കാരത്തിനും വിവാഹത്തിനും പള്ളികള്‍ തുറക്കാമെന്നും മാര്‍ത്തോമ്മാ സഭ സര്‍ക്കുലറില്‍ പറയുന്നു.
വിവാഹം, മാമ്മോദീസ തുടങ്ങിയ ചടങ്ങുകള്‍ മാറ്റിവെയ്ക്കാന്‍ സാധിക്കുന്നതാണെങ്കില്‍ അങ്ങനെ ചെയ്യണമെന്നാണ് യാക്കോബായ സഭ വിശ്വാസികളോട് ആവശ്യപ്പെടുന്നത്. പെരുന്നാളുകളില്‍ ആഘോഷങ്ങളും അലങ്കാരങ്ങളും ഒഴിവാക്കണമെന്നും യാക്കോബായ സഭ പുറത്തുവിട്ട സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നു.
സമാനമായ നിര്‍ദേശങ്ങളാണ് കെ.സി.ബി.സിയും മുന്നോട്ടുവെച്ചിരിക്കുന്നത്. കൊവിഡ് സാഹചര്യം മനസ്സിലാക്കി ഇത്തരം നിര്‍ദേശങ്ങളുമായി മുന്നോട്ടുവന്നത് സ്വാഗതാര്‍ഹമാണെന്ന് നിരവധി പേര് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക