തിരുവനന്തപുരം ∙ നിയന്ത്രണങ്ങൾ കൃത്യമായി നടപ്പായാൽ കേരളത്തിലെ കോവിഡ് വ്യാപനം മേയ് പകുതിക്കുശേഷം കുറഞ്ഞു തുടങ്ങുമെന്നു സർക്കാരിന്റെ വിലയിരുത്തൽ. മേയ് 11 മുതൽ 15 വരെയുള്ള ദിവസങ്ങളിൽ ഏറ്റവും ഉയർന്ന തോതിലെത്തി പിന്നീടു കുറയും. ആ സമയത്ത് ചികിത്സയിലുള്ളവർ 4 ലക്ഷത്തോളമാകുമെന്നും ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ എണ്ണം മേയ് അവസാനം വരെ ഉയർന്നു നിൽക്കാനിടയുണ്ട്.
കഴിഞ്ഞ 19നു തയാറാക്കിയ ആദ്യ റിപ്പോർട്ട് പ്രകാരം മേയ് രണ്ടാം വാരം 2.18 ലക്ഷം പേർ വരെ ചികിത്സയിലുണ്ടാകുമെന്നാണു വിലയിരുത്തിയത്. എന്നാൽ, കൂട്ടപ്പരിശോധനയുടെ ഫലങ്ങൾ വന്നതോടെ റിപ്പോർട്ട് പുതുക്കി. സംസ്ഥാനത്തെ കോവിഡ് വ്യാപന നിരക്ക് (റീപ്രൊഡക്ഷൻ റേറ്റ്–ആർ) 2.5 ആയി. ആലപ്പുഴ, തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ആർ നിരക്ക് കൂടുതൽ. വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇതു കുറവാണ്. പ്രതിവാര വർധന നിരക്ക് ശരാശരി 150 %. ശനി– ഞായർ മിനി ലോക്ഡൗൺ കോവിഡ് വ്യാപനത്തിന്റെ തോതു കുറയ്ക്കുമെന്നാണു സർക്കാരിന്റെ പ്രതീക്ഷ.
കേരളത്തിൽ പ്രതിദിന കേസുകൾ 38,657 വരെയായേക്കാമെന്നു നിതി ആയോഗിന്റെ റിപ്പോർട്ടിൽ പറയുന്നു. ഐസിയു ഓക്സിജൻ കിടക്കകളിൽ 5,574 എണ്ണത്തിന്റെയും ഐസിയു കിടക്കകളിൽ 918 എണ്ണത്തിന്റെയും കുറവിനു സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്. 603 വെന്റിലേറ്ററുകളുടെയും കുറവുണ്ടായേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക