പൂഞ്ഞാറില്‍ തന്നെ രണ്ടാം സ്ഥാനത്തെത്തിച്ച ജനങ്ങള്‍ക്ക് നന്ദി അറിയിച്ച് പിസി ജോര്‍ജ്. യഥാര്‍ത്ഥത്തില്‍ കേരളത്തിന്റെ ഇടതുപക്ഷത്തിന്റെ വിജയം പിണറായി വിജയന്റെ വിജയമാണെന്നും ഈ തെരഞ്ഞെടുപ്പില്‍ പിണറായിസം ആണെന്നും പിസി ജോര്‍ജ് പറഞ്ഞു.
പിസി ജോര്‍ജിന്റെ പ്രതികരണം
എനിക്ക് രണ്ടാം സ്ഥാനം തന്ന പൂഞ്ഞാറിലെ ജനങ്ങളോട് നന്ദിയുണ്ട്. അത് പറഞ്ഞില്ലെങ്കില്‍ ഞാനൊരു നന്ദികെട്ടവനായിരിക്കും. യഥാര്‍ത്ഥത്തില്‍ പിണറായി വിജയന്റെ നേട്ടമാണിത്. പിണറായി വിജയന്റെ ഭൂരിപക്ഷം 50000 നാണ്. ഈ കഴിഞ്ഞ 5 വര്‍ഷത്തെ ഇടതുപക്ഷത്തിന്റെ നേട്ടമാണ്. ഈ തെരഞ്ഞെടുപ്പ് പിണറായിസം ആണ്. കെടി ജലീലിനേയും മേഴ്സികുട്ടിയമ്മയേയും തോല്‍പ്പിച്ചു. ജനം ബോധവാന്മാരാണ്. കൊറോണയെ നേരിടാന്‍ അദ്ദേഹം കാണിച്ച ശ്രമം ചെറുതല്ല. പ്രളയത്തിലും ഒപ്പം നിന്നു. ഒരാളേയും പട്ടിണിക്കിട്ടില്ല. എല്‍ഡിഎഫ് സ്ഥാനാര്ത്ഥിയാരാണോഅവര്ക്ക് ജനം വോട്ട് ചെയ്തു. സ്ഥാനാര്‍ത്ഥിയെ നോക്കിയില്ല. പിണറായിയുടെ വലിയ നേട്ടമാണിത്.
തോല്‍വിക്ക് പിന്നാലെ പിസി ജോര്‍ജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഈരാറ്റുപേട്ടയില്‍ പോസ്റ്റല്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പിസി ജോര്‍ജിന്റെ ജനന തിയ്യതിയും വോട്ടെണ്ണല്‍ ദിനമായ ഇന്ന മരണതിയ്യതിയായും നല്‍കിയാണ് ഫ്ളക്സ് പ്രത്യക്ഷപ്പെട്ടത്. പിസി ജോര്‍ജിന്റെ പ്രചരണ പോസ്റ്ററിന് മുകളിലായി ജനന തിയ്യതിയും മരണ തിയ്യതിയും ഒട്ടിച്ചുവെക്കുകയായിരുന്നു. ഒപ്പം നേര് എന്നുള്ളിടത്ത് ‘ചത്തു’ എന്നും മാറ്റി എഴുതി.
ഫ്ളക്സിലെ പിസിയുടെ മുഖം കരി ഉപയോഗിച്ച വികൃതമാക്കിയിട്ടുണ്ട്. ഇതിന് പുറമേ ‘നമ്മള് ഈരാറ്റുപേട്ടക്കാര്‍’എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലും പിസി ജോര്‍ജിനെതിരെ പോസ്റ്റര്‍ ഉണ്ട്. ഒരാളെ സംസ്ക്കരിക്കുമ്പോള് ചൊല്ലുന്ന വചനങ്ങളാണ് ക്യാപ്ഷനായി നല്‍കിയത്.
നിലവില്‍ 5177 വോട്ടിനു പിന്നിലാണ് പിസി ജോര്‍ജ്. അവസാന റൗണ്ടുകളില്‍ പ്രതീക്ഷിച്ച ലീഡ് പിസി ജോര്‍ജിന് ലഭിച്ചില്ല. മുണ്ടക്കയം, എരുമേലി ഉള്‍പ്പെടെയുള്ള മൂന്ന് പഞ്ചായത്തുകളില്‍ നിന്നും കാര്യമായ ലീഡ് ലഭിക്കുമെന്ന് പ്രതീക്ഷയില്ല.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ആണ് മണ്ഡലത്തില്‍ ലീഡ് ചെയ്യുന്നത്. 40 വര്‍ഷമായി കൊണ്ടു നടന്ന പൂഞ്ഞാര്‍ മണ്ഡലം പിസി ജോര്‍ജിനെ കൈവിടുന്ന കാഴ്ചയിലേക്കാണ് രാഷ്ട്രീയ കേരളം നീങ്ങുന്നത്. 2016 ല്‍ പൂഞ്ഞാറില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് മൂന്ന് മുന്നണികളെയും പിന്നിലാക്കിയായിരുന്നു പിസി ജോര്‍ജ് ജയിച്ചത്
പ്രതികരിക്കാൻ ഇവിടെ എഴുതുക