കൊറോണ പോസിറ്റീവായി മണിക്കൂറുകൾക്കുള്ളിൽ സഹപ്രവർത്തകൻ മരിച്ചതിന്റെ ഞെട്ടൽ വിട്ടുമാറാതെ ഡൽഹി ജി.ടി.ബി ആശുപത്രിയിലെ ഡോക്ടർമാർ. ഇന്നലെയായിരുന്നു ജി.ടി.ബി ആശുപത്രിയിൽ ജൂനിയർ ഡോക്ടറായിരുന്ന 26കാരൻ അനസ് മുജാഹിദ് മരിച്ചത്. ശനിയാഴ്ച രാത്രി എട്ടുമണിയോടെ അനസിന് രോഗം സ്ഥിരീകരിച്ചിരുന്നു. രോഗം സ്ഥിരീകരിച്ച് മണിക്കൂറുകൾക്കുള്ളിൽ അനസ് കുഴഞ്ഞു വീഴുകയായിരുന്നു.
ശനിയാഴ്ച വൈകിട്ട് വീട്ടിലെ ഇഫ്താർ വിരുന്നിൽ അനസ് പങ്കെടുത്തിരുന്നു. ഇടവേളയില്ലാത്ത ആശുപത്രി ഡ്യൂട്ടിയായിരുന്നതിനാൽ ഹോട്ടൽ മുറിയിലായിരുന്നു അനസും സുഹൃത്തുക്കളും താമസിച്ചിരുന്നത്. വിരുന്ന് കഴിഞ്ഞ് മടങ്ങവെ അനസിന് പനിക്കുന്നതായി തോന്നി. തുടർന്നാണ് കൊറോണ ടെസ്റ്റ് ചെയ്യാമെന്ന് തീരുമാനിച്ചതെന്ന് സുഹൃത്തും സഹപ്രവർത്തകനുമായ ഡോ. ആമിർ സൊഹൽ പറയുന്നു.
ആന്റിജൻ പരിശോധനയിൽ അനസ് കൊറോണ പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ഡോക്ടറെ കണ്ടു. ഡോക്ടർ മരുന്ന് കുറിച്ചുകൊണ്ടിരിക്കവെ അനസ് പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ എമർജൻസിയിലേക്ക് മാറ്റി സി.ടി സ്കാനെടുത്തപ്പോഴാണ് അനസിന്റെ തലച്ചോറിൽ രക്തസ്രാവമുണ്ടെന്ന് കണ്ടത്തിയത്. ഇതിനു പിന്നാലെ വെൻറിലേറ്ററിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നെന്നും സുഹൃത്ത് പറഞ്ഞു.
ഞായറാഴ്ച്ച പുലർച്ചയോടെയാണ് അനസ് മുജാഹിദ് മരണത്തിനു കീഴടങ്ങിയത്. കോളജ് കാലം മുതൽ ഒരുമിച്ചുള്ള സുഹൃത്തിന്റെ മരണം വിശ്വസിക്കാനാവുന്നില്ലെന്ന് സൊഹൽ പറഞ്ഞു. സഹപ്രവർത്തകർക്കെല്ലാം അനസിന്റെ മരണം അവിശ്വസനീയമാണ്. മരണത്തിനു മുമ്പ് അനസ് വീട്ടുകാരുമായി ഇടപഴകിയതിനാൽ ആർക്കെങ്കിലും എന്തെങ്കിലും ലക്ഷണമുണ്ടോയെന്ന് നിരന്തരം നിരീക്ഷിക്കുന്നതായും സുഹൃത്തുക്കൾ വ്യക്തമാക്കി.
അതേസമയം ഡൽഹിയിൽ കൊറോണ വ്യാപനം രൂക്ഷമായതിനെ തുടർന്ന് ലോക്ഡൗൺ ഏർപ്പെടുത്തിയിരിക്കുകയാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ കുറവ് കണ്ടെത്തിയതിനെ തുടർന്ന് ഇന്നലെ ലോക്ഡൗൺ വീണ്ടും നീട്ടിയിരുന്നു. ഈ മാസം 17 വരെയാണ് നീട്ടിയത്. ലോക്ഡൗൺ സമയത്ത് മെട്രോയും സർവ്വീസ് നടത്തില്ലെന്ന് ഇന്നലെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക