കോട്ടയം: കോട്ടയം കടുത്തുരുത്തിയിലെ താരമാണ് 24കാരനായ അനന്തു. സ്വന്തം ജീവന്‍പോലും വകവെയ്ക്കാതെ രണ്ടരവയസുകാരിയെ രക്ഷിച്ചിരിക്കുകയാണ് അനന്തു. കോട്ടയം കടുത്തുരുത്തി കല്ലറയിലാണ് സംഭവം. കല്ലറ പഞ്ചായത്തിലെ നാലാം വാർഡിലെ പടിത്തിരപ്പള്ളിൽ അനിൽകുമാർ-പ്രിയ ദമ്പതികളുടെ മകളായ വിസ്മയയൊണ് അനന്തു എന്ന 24കാരൻ ആശുപത്രിയിലെത്തിച്ചത്.
തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. ഹോസ്പിലാറ്റി മാനേജ്മെന്റ് വിദ്യാർഥിയായ അനന്തുവിന്റെ സമയോചിതമായ ഇടപെടലാണ് കുട്ടിയുടെ ജീവൻ രക്ഷിച്ചത്
. അനിൽകുമാറിന്റെ വീടിന് സമീപത്ത് പാടത്ത് മത്സ്യം വാങ്ങാൻ എത്തിയതായിരുന്നു അനന്തു. ഈ സമയം കുട്ടി പനിയും ശ്വാസം മുട്ടും കാരണം അവശ നിലയിലായിരുന്നു. എന്തു ചെയ്യണമെന്ന് അറിയാതെ പ്രിയയും വല്യമ്മയും വാവിട്ടു നിലവിളിച്ചു. സമീപവാസികൾ ഓടിക്കൂടിയെങ്കിലും കോവിഡ് സംശയിച്ചു ആരും കുട്ടിയെ എടുക്കാൻ തയ്യാറായില്ല.
പ്രിയയുടെ നിലവിളി കേട്ട് അവിടേക്ക് എത്തിയ അനന്തു, ഒട്ടും ചിന്തിച്ചു നിൽക്കാതെ ഓടിച്ചെന്ന് കുട്ടിയെ വാരിയെടുക്കുകയായിരുന്നു. കുഞ്ഞിനെയും കൊണ്ട് അനന്തു കല്ലറ പഞ്ചായത്തിന്റെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. കുഞ്ഞിനെ കൈയിലെടുത്തു കൊണ്ട് ഓടിയാണ് അനന്തു അവിടെ എത്തിയത്. ഉടൻ തന്നെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ജയന്തി സജീവ് കുഞ്ഞിന് പ്രാഥമിക ശുശ്രൂഷ നൽകി. 108 ആംബുലൻസ് വിളിച്ച് വിദഗ്ദ്ധ ചികിത്സയ്ക്കായി തൊള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക