അജ്മാൻ : വീസാ തട്ടിപ്പിൽപ്പെട്ട് യുഎഇയിലും ഒമാനിലും ദുരിതത്തിൽ കഴിയുന്ന രണ്ടു മലയാളി യുവതികൾ രക്ഷപ്പെടാൻ വഴി തേടുന്നു.
മൂവാറ്റുപ്പുഴ സ്വദേശി എൽസി, എറണാകുളം കിഴക്കമ്പലത്ത് വാടക വീട്ടിൽ താമസിക്കുന്ന ഗ്ലോറി അലക്സ് എന്നിവരാണ് മാസങ്ങളായി പീഡനം അനുഭവിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരി 20നാണ് എൽസി എറണാകുളത്ത് നിന്ന് വിമാനം കയറിയത്.
പ്രതിമാസം 25,000 രൂപ ശമ്പളത്തിന് വീട്ടുജോലിയായിരുന്നു വാഗ്ദാനം. അജ്മാനിലേയ്ക്ക് കൊണ്ടുവന്ന് മലയാളിയായ വീസാ ഏജന്റിന്റെ ചെറിയ ഫ്ലാറ്റിൽ താമസിപ്പിച്ചു.
അവിടെ എൽസി, ഗ്ലോറി എന്നിവരെ കൂടാതെ, മൂപ്പതിലേറെ ഇന്ത്യൻ യുവതികളുണ്ടായിരുന്നു. ഇവരിൽ കുറച്ച് പേർ പലയിടങ്ങളിലായി ഇപ്പോൾ വീട്ടുജോലി ചെയ്യുന്നു.
എൽസിയെ മാർച്ച് 23ന് അൽ െഎനിലെ ഒരു വീട്ടിൽ ജോലിക്ക് നിർത്തി. എന്നാൽ, കഠിനമായ ജോലിയുള്ളതിനാലും നാട്ടിൽ ബസിൽ നിന്ന് വീണ് കാൽമുട്ടിന് പരുക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയ ആയിരുന്നതിനാലും വേദന അസഹ്യമായതോടെ ജോലി ചെയ്യാൻ പറ്റാതെയായി. കൂടാതെ, രാത്രി കിടക്കാൻ പോലും മതിയായ സൗകര്യം നല്കിയില്ലെന്ന് എൽസി പറയുന്നു.
തുടർന്ന് ജോലി ചെയ്യാൻ ഒട്ടും സാധ്യമാകാത്തപ്പോൾ ഏജന്റിന്റെ വീട്ടിലേയ്ക്ക് കൊണ്ടുവന്നു. ഇതിന്റെ വണ്ടിക്കൂലി പോലും 100 ദിർഹം ഇൗടാക്കി. എന്നാൽ, നാട്ടിലേയ്ക്ക് പോകണമെങ്കിൽ അരലക്ഷം രൂപ നൽകണമെന്നാണ് ഏജന്റ് പറയുന്നതെന്ന് എൽസി പറഞ്ഞു.
ഇവരുടെ പാസ്പോർട്ടും ഏജന്റ് പിടിച്ചുവച്ചിരിക്കുകയാണ്. തന്നെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തണമെന്നും നാട്ടിലേയ്ക്ക് പോയി ചികിത്സയ്ക്ക് സഹായിക്കണമെന്നും എൽസി ഇന്ത്യൻ കോൺസുലേറ്റ് അധികൃതരോടും സാമൂഹിക പ്രവർത്തകരോടും അഭ്യർഥിക്കുന്നു.
നാട്ടിൽ നിന്ന് എൽസിയുടെ ഭർത്താവും മക്കളുമെല്ലാം കേണപേക്ഷിച്ചിട്ടും ഏജന്റ് കനിയുന്നില്ലത്രെ. ഫ്ലാറ്റിൽ നിന്ന് വിട്ടയക്കാത്തതിനാൽ അധികൃതർക്ക് പരാതി നൽകാനും സാധിക്കുന്നില്ല.
എറണാകുളം കിഴക്കമ്പലത്ത് വാടക വീട്ടിൽ താമസിച്ച് ഒരു കടയിൽ ജോലി ചെയ്തിരുന്ന ഗ്ലോറി അലക്സിനെ നഗരത്തിലെ ഒരു ട്രാവൽ ഏജൻസിയിലെ ദിനേശ് എന്നയാളാണ് ജനുവരി 20ന് യുഎഇയിലെത്തിച്ചത്.
വലിയ ബുദ്ധിമുട്ടില്ലാത്ത വീട്ടുജോലിയും പ്രതിമാസം 25,000 രൂപ ശമ്പളവുമായിരുന്നു വാഗ്ദാനം. ഒരു ശസ്ത്രക്രിയക്ക് വിധേയയാതിനാൽ ഏഴ് ലക്ഷം രൂപ കടബാധ്യതയുള്ള ഗ്ലോറിയെ പ്രലോഭനങ്ങളിൽ വീഴ്ത്താൻ ദിനേശിന് പ്രയാസമുണ്ടായില്ല.
അജ്മാനിൽ എൽസി താമസിക്കുന്ന ഏജന്റിന്റെ അതേ ഫ്ലാറ്റില് മറ്റ് ഒട്ടേറെ യുവതികളോടൊപ്പം രണ്ടര മാസത്തോളം താമസിപ്പിച്ചു. കൃത്യമായി ഭക്ഷണം പോലും നൽകിയില്ല. കൂടാതെ, ഏജന്റിന്റെ ഭർത്താവിന്റെ സ്വഭാവം ശരിയല്ലാത്തതിനാൽ ഭയന്നാണ് തങ്ങൾ കഴിഞ്ഞതെന്ന് ഗ്ലോറി പറയുന്നു.
ഒരാഴ്ചയ്ക്കുള്ളിൽ ജോലിയിൽ പ്രവേശിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും 55 ദിവസത്തിന് ശേഷം നല്ല ശമ്പളം കിട്ടുമെന്ന് പറഞ്ഞ് ഒമാനിലേയ്ക്ക് അയച്ചു. 16 അംഗങ്ങളുള്ള മൂന്ന് നില വീട്ടിലാണ് ജോലി. രാവിലെ ആറ് മുതൽ രാത്രി 11.30 വരെ ഇടവേളയില്ലാതെ പണിയെടുക്കണം. 18,000 രൂപയാണ് ശമ്പളം ലഭിച്ചത്.
ജോലി ചെയ്ത് തളർന്നുപോയ രോഗിയായ താൻ പലപ്പോഴും ബോധശൂന്യയായി നിലം പതിച്ചുവെന്നും ഇവർ പറഞ്ഞു. വേറെ സ്ഥലത്ത് ജോലി തരുമോ എന്ന് ചോദിച്ചപ്പോൾ അജ്മാനിലെ ഏജന്റ് ചീത്ത പറഞ്ഞു.
നാട്ടിലേയ്ക്ക് പോകണമെങ്കിൽ അരലക്ഷം രൂപയാണ് ആവശ്യപ്പെടുന്നത്. എത്രയും പെട്ടെന്ന് നാട്ടിലേയ്ക്ക് പോകണമെന്നും ഇല്ലെങ്കിൽ ഒമാനിൽ കിടന്ന് മരിച്ചുപോകുമെന്നും ഇവർ മനോരമ ഒാൺലൈനിനോട് പറഞ്ഞു.
സൗജന്യ വീസയും വിമാന ടിക്കറ്റും ആകർഷകമായ ശമ്പളവും വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ചാണ് ഇന്ത്യയിൽ നിന്ന് യുവതികളെ ഇൗ ഏജന്റുമാർ യുഎഇയിലെത്തിക്കുന്നത്. അജ്മാനിലെ വനിതാ ഏജന്റ് തന്റ് ചെറിയ ഫ്ലാറ്റിൽ ഒരേ സമയം 30ലേറെ പേരെ താമസിപ്പിക്കുന്നു.
ഇവരെ പിന്നീട് പല ഭാഗങ്ങളിലേയ്ക്ക് വീട്ടുജോലിക്ക് നിർത്തുകയാണ് ചെയ്യുന്നത്. ചിലർക്ക് ജോലി കിട്ടാൻ മാസങ്ങളോളം വൈകും. എന്നാൽ, ഇത്രയും ദിവസത്തെ ശമ്പളമൊന്നും നൽകുകയില്ല. മാത്രമല്ല, കൃത്യമായ ഭക്ഷണം പോലും നൽകാതെ ദുരിതത്തിലേയ്ത്ത് തള്ളിയിടുന്നു.
യുവതികൾ എത്തിയ ഉടനെ പാസ്പോർട് ഏജന്റ് കൈക്കലാക്കുന്നതോടെ രക്ഷാവാതിലുകൾ അടയുന്നു. ജോലിയുടെ കാഠിന്യത്തേക്കുറിച്ച് ഏജന്റിനെ അറിയിച്ചാൽ മോശമായ വാക്കുകളാലാണ് പ്രതികരണം. ഇത്തരത്തിൽ ഏജന്റുമായി തർക്കുന്ന വിഡിയോയാണ് ഇവിടെ നിന്ന് നാട്ടിലെത്തിയ യുവതികൾ പുറത്തുവിട്ടത്.
സൗജന്യമായി നൽകുന്ന വീസ, വിമാന ടിക്കറ്റ് നിരക്കിന്റെ ഇരട്ടി തുകകൾ ഏജന്റ് വളരെ പെട്ടെന്ന് സമ്പാദിക്കുന്നു. യുഎഇയിൽ വീട്ടുജോലിക്കാരെ കൊണ്ടുവരാനും ജോലിക്ക് നിർത്താനും ഏറെ കടമ്പകൾ കടക്കേണ്ടതുള്ളതിനാൽ ചോദിക്കുന്ന പണം നൽകിയാണ് സമ്പന്നർ യുവതികളെ ജോലിക്ക് നിർത്തുന്നത്. ഇവരുടെ വീസയുടെ പണം പോലും തൊഴിലുടമയാണ് അടയ്ക്കുക.
എന്നിട്ടും അസുഖങ്ങൾ കാരണം ജോലി ചെയ്യാൻ കഴിയാതെ തിരിച്ചുപോകണമെന്ന് പറയുന്നവരോട് വൻ തുക ആവശ്യപ്പെട്ട് ഏജന്റുമാർ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയാണ്.
ഇൗ ഏജന്റുമാർക്ക് അജ്മാനിലെ ചില ഇന്ത്യൻ അസോസിയേഷനുകളുടെ രഹസ്യപിന്തുണയുള്ളതായി ആരോപണം നിലനിൽക്കുന്നുണ്ട്.
തനിക്കെതിരെ ഇന്ത്യൻ അധികൃതരെയോ മറ്റോ സമീപിച്ചാൽ ഒന്നും സംഭവിക്കില്ലെന്ന് ഏജന്റിന്റെ വ്യക്തമായ വാക്കുകൾ വിഡിയോയിൽ കേൾക്കാം. ഇത് ഇൗ ആരോപണം അരക്കിട്ടുറപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക