കഥയല്ല… കോവിഡ് വളണ്ടിയർ ആയി പ്രവർത്തിക്കുന്ന ഒരു സുഹൃത്ത് ഇന്നലെ വിളിച്ചു പറഞ്ഞ അനുഭവമാണ്. മക്കളുടെ നിസ്സഹായവസ്ഥയാകാം. ആരെയും കുറ്റപ്പെടുത്താൻ പറ്റില്ല. ഈ കൊറോണക്കാലം ഇങ്ങനെ ചില പൊള്ളിക്കുന്ന അനുഭവങ്ങളുടെ കൂടെയാണല്ലോ.
ഒരേ വീട്ടിൽ തന്നെ രണ്ടും മൂന്നും കോവിഡ് രോഗികളുള്ള, തുടർചികിത്സക്ക് സ്വകാര്യ ആശുപത്രികൾ തേടേണ്ടി വരുന്ന, വിൽക്കാൻ പോലും ഒന്നുമില്ലാത്തവരുടെ അവസ്ഥ എന്തായിരിക്കും.
പണമില്ലാതാവുമ്പോൾ സ്നേഹവും അടുപ്പവും കടപ്പാടും കടമയും മനുഷ്യത്വവുമൊക്കെ….”- നജീബ് മൂടാടി പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.
നജീബ് മൂടാടി പങ്കുവച്ച കുറിപ്പ് വായിക്കാം;
“മോനേ… നാളെ ഇഡ്ഡലി മതീട്ടാ”
കൊറോണ ബാധിച്ച് ICU വിൽ വെന്റിലേറ്ററിൽ കിടക്കുന്ന ആ അമ്മ അർദ്ധബോധാവസ്ഥയിലും, അടുത്തേക്ക് വന്നത് മകനെന്ന് തിരിച്ചറിഞ്ഞ് പറഞ്ഞ ആഗ്രഹം കേട്ടപ്പോൾ മകന്റെ ഹൃദയം ഉരുകിപ്പോയി.
ആശുപത്രിയിലെ ചികിത്സാച്ചെലവ് ലക്ഷങ്ങൾ കടന്നപ്പോൾ മക്കൾ കൂട്ടായെടുത്ത തീരുമാനമാണ്. അമ്മയെ വെന്റിലേറ്ററിൽ നിന്നൊഴിവാക്കി മരണത്തിന് വിട്ടു കൊടുക്കാമെന്ന്! അത് ഡോക്ടറോട് പറയാൻ പോകുന്നതിന് മുമ്പ് ഒരിക്കൽ കൂടെ അമ്മയെ ജീവനോടെ കാണാൻ വന്നതായിരുന്നു മൂത്തമകനായ അയാൾ.
“എത്ര കാലം ഇങ്ങനെ അമ്മയെ വെന്റിലേറ്ററിൽ കിടത്തി ചികിത്സിക്കാൻ പറ്റും… ഇപ്പൊ തന്നെ കൈ വായ്പയായും പലിശക്കായും കടം വാങ്ങിക്കാൻ പറ്റുന്നിടത്തു നിന്നൊക്കെ വാങ്ങി… ഇനീം എത്ര ദിവസം എന്ന് വച്ചിട്ടാ..
എവിടുന്നെടുത്തു കൊടുക്കും… ആസ്പത്രിക്കാർ പറയുന്നതല്ലാതെ ഈ കണ്ടീഷനിൽ അമ്മ ഇനി തിരിച്ചുവരുംന്ന് തോന്നുന്നുണ്ടോ”
അവർ പരസ്പരം ചോദിച്ചു തുടങ്ങിയിട്ട് ദിവസങ്ങളായി.
മൂന്നുമക്കളെയും കഷ്ടപ്പെട്ട് പഠിപ്പിച്ച അമ്മയാണ്. മൂന്നാൾക്കും ജോലിയുമുണ്ട്. അമ്മയുടെ പേരിൽ ഇത്തിരി ഭൂമിയും. പക്ഷെ, കയ്യിൽ ഇത്രേം പണം ഒന്നിച്ചു വേണ്ടേ… പണത്തിന് ഭൂമി വിൽക്കുക എന്നതും ഇപ്പോഴത്തെ അവസ്ഥയിൽ എളുപ്പമല്ല. ഇനി ഇങ്ങനെയൊക്കെ ചെയ്താലും എന്താണുറപ്പ്. അല്ലേലും പ്രായം ചെന്ന അമ്മയ്ക്ക് ഇനിയെത്ര കാലം….
അമ്മ കണ്ണു തുറക്കാതെ പിന്നെയും ഓർമ്മിപ്പിക്കുന്ന പോലെ പറഞ്ഞു. “മോനേ… ഇഡ്ഡലി മതീട്ടാ… നാളെ” രോഗം മൂലം രുചികളറ്റുപോയ അവസ്ഥയിൽ അമ്മ മോനോട് പറഞ്ഞ മോഹം.
ജീവിതത്തോട് കൊതിയുള്ള ആ അമ്മയ്ക്ക് മരണം വിധിക്കാനാണ്… ICU യുവിലെ കൊടുംതണുപ്പിലും അയാൾ വിയർത്തൊഴുകി. ഡോക്ടറെ കാണാതെ കൂടപ്പിറപ്പുകളുടെ അടുത്തേക്കോടി.
“എന്നെക്കൊണ്ട് പറ്റില്ല പറയാൻ… ആ സ്ഥാനത്ത് നമ്മളായിരുന്നെങ്കിൽ അമ്മ ഇങ്ങനെ ചിന്തിക്ക്വോ… ജീവൻ കൊടുത്താണെങ്കിലും നമ്മളെ….”- അയാൾ പൊട്ടിക്കരഞ്ഞു. അനുജനും പെങ്ങളും ഒന്നും പറയാനാവാതെ ഇരുന്നു. ആ വേദനയിലും ഇനിയും കണ്ടെത്തേണ്ട ലക്ഷങ്ങൾ അവർക്കുള്ളിൽ ഉത്തരം കിട്ടാതെ…
പിന്നീട് ഈ കാര്യം പറയാൻ ഡോക്ടറെ കണ്ടത് അധ്യാപികയായ മകളാണ്. ആദ്യം അമ്പരന്നു പോയെങ്കിലും ശാന്തനായി ഡോക്ടർ അവരോട് പറഞ്ഞു.
“നോക്കൂ… അമ്മയുടെ ആന്തരികാവയവങ്ങൾക്കൊന്നും ഇതുവരെ കുഴപ്പമില്ല. കുറച്ചു ദിവസങ്ങൾ കൂടെ കാത്താൽ അവർക്ക് വെന്റിലേറ്റർ ഒഴിവാക്കാൻ പറ്റുമായിരിക്കും”- മകൾ നിശ്ശബ്ദയായിരുന്നു
“ഈ ഒരു കണ്ടീഷനിൽ നിങ്ങൾ നിർബന്ധിച്ചാലും വെന്റിലേറ്റർ ഒഴിവാക്കാൻ പറ്റില്ല. ഒരു മനുഷ്യനെ മരണത്തിന് വിട്ടു കൊടുക്കാനല്ല. ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാനാണ് ഞങ്ങൾ ഈ തൊഴിൽ ചെയ്യുന്നത്….”
ഏതായാലും ആ അമ്മയുടെ ചികിത്സാച്ചെലവ് പൂർണ്ണമായും ആശുപത്രി ഏറ്റെടുത്തു എന്നതാണ് ക്ളൈമാക്സ്.
കഥയല്ല. കോവിഡ് വളണ്ടിയർ ആയി പ്രവർത്തിക്കുന്ന ഒരു സുഹൃത്ത് ഇന്നലെ വിളിച്ചു പറഞ്ഞ അനുഭവമാണ്. മക്കളുടെ നിസ്സഹായവസ്ഥയാകാം. ആരെയും കുറ്റപ്പെടുത്താൻ പറ്റില്ല. ഈ കൊറോണക്കാലം ഇങ്ങനെ ചില പൊള്ളിക്കുന്ന അനുഭവങ്ങളുടെ കൂടെയാണല്ലോ.
ഒരേ വീട്ടിൽ തന്നെ രണ്ടും മൂന്നും കോവിഡ് രോഗികളുള്ള, തുടർ ചികിത്സക്ക് സ്വകാര്യ ആശുപത്രികൾ തേടേണ്ടി വരുന്ന, വിൽക്കാൻ പോലും ഒന്നുമില്ലാത്തവരുടെ അവസ്ഥ എന്തായിരിക്കും. പണമില്ലാതാവുമ്പോൾ സ്നേഹവും അടുപ്പവും കടപ്പാടും കടമയും മനുഷ്യത്വവുമൊക്കെ….
പ്രതികരിക്കാൻ ഇവിടെ എഴുതുക