മുംബൈ: രാജ്യത്ത് കോവിഡ് മൂന്നാം തരംഗത്തിന്റെ സൂചനകള്‍ നൽകി കുട്ടികളില്‍ വെെറസ്ബാധ പടരുന്നു. മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്‍ ജില്ലയില്‍ ഒരു മാസത്തിനിടെ കുട്ടികളും കൗമാരക്കാരുമടക്കം 8,000 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവിടെ ആകെ കോവിഡ് ബാധിച്ചവരുടെ 10 ശതമാനത്തോളം വരും.
മഹാരാഷ്ട്രയിലെ സാംഗ്ലി നഗരത്തിൽ, കുട്ടികൾക്കായി കോവിഡ് വാര്‍ഡ് ക്രമീകരിച്ചിട്ടുണ്ട്. അഞ്ച് കുട്ടികള്‍ ചികിത്സയിലുണ്ട്. കൂടുതല്‍ രോഗികളെ ചികിത്സിക്കാനുള്ള സൗകര്യവും ഇവിടെയുണ്ട്. കുട്ടികള്‍ക്കായി ഒരു കോവിഡ് വാര്‍ഡ് ഒരുക്കിയിട്ടുണ്ടെന്നും മൂന്നാം തരംഗത്തെ നേരിടാന്‍ തങ്ങള്‍ സജ്ജമാണെന്നും നഴ്സറിയുടെ രൂപത്തിലാണ് വാര്‍ഡ് തയ്യാറാക്കിയിട്ടുള്ളതെന്നും അധികൃതര്‍ വ്യക്തമാക്കി.
മൂന്നാം തരംഗത്തിന്റെ സൂചനകള്‍ വന്നതിന്റെ പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയിൽ ലോക്ഡൗൺ ജൂൺ 15 വരെ നീട്ടി. ആശുപത്രി ബെഡ്ഡുകളുടെയും ഓക്സിജൻ ലഭ്യതയുടെയും സ്ഥിതി പരിശോധിച്ചശേഷം ആവശ്യമെങ്കിൽ നിയന്ത്രണങ്ങൾ പുനഃപരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അതേസമയം, അഹമ്മദാബാദ് ആസ്ഥാനമായുള്ള സിഡസ് കാഡിലയുടെ കോവിഡ് വാക്സിനായ സൈക്കോവ് ഡി കുട്ടികളിലുള്ള പരീക്ഷണത്തിനായി ഒരുങ്ങുന്നു. അഞ്ച് മുതൽ 12 വയസുവരെയുള്ള കൂട്ടികളെയാണ് പരീക്ഷണത്തില്‍ ഉൾപ്പെടുത്തിയിരിക്കുന്നത്.
ന്യൂക്ലിക് ആസിഡ് വാക്സിനുകളുടെ വിഭാഗത്തിൽപ്പെടുന്ന പ്ലാസ്മിഡ് ഡിഎൻഎ വാക്സിനാണ് സൈക്കോവ്-ഡി. 12 മുതൽ 18 വയസുവരെയുള്ള കുട്ടികൾക്ക് വാക്സിൻ നൽകുന്നതിനായി അടുത്തിടെ സിഡസ് കാഡില 800 ക്ലിനിക്കൽ പരീക്ഷണങ്ങൾ നടത്തിയിരുന്നു.
മറ്റ് പ്രായത്തിലുള്ളവർക്കുള്ള വാക്സിൻ പരീക്ഷണത്തിനായി ജൂൺ അവസാനമോ ജൂലൈയിലോ അനുമതി ലഭിച്ചേക്കുമെന്നും കാഡില ഹെൽത്ത് കെയർ മാനേജിങ് ഡയറക്ടർ ഡോ. ഷാർവിൽ പട്ടേൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക