തിരുവനന്തപുരം: കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ആരും ആശ്രയമില്ലാതെ രോഗങ്ങളുടെ ബുദ്ധിമുട്ടുകളുമായി നഗരത്തിലെ ഒരു പാലത്തിന്റെ ചുവട്ടിലായിരുന്നു രവിയുടെ താമസം. ഇന്ന് ജനപ്രതിനിധികളുടെ കൃത്യമായ ഇടപെടല്‍ കൊണ്ട് രവിയ്ക്ക് പുതുജീവിതം കൈവന്നിരിക്കുകയാണ്.
തലസ്ഥാന നഗരത്തിലെ മരുതംകുഴി പാലത്തിന് ചുവട്ടിലായിരുന്നു രവി കഴിഞ്ഞുവന്നത്. ഇയാളെകുറിച്ച് ആരോ പിടിപി നഗര്‍ വാര്‍ഡ് കൗണ്‍സിലറും ബിജെപി നേതാവുമായ വി.ജി ഗിരികുമാറിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹം സ്ഥലത്തെത്തി രവിയുടെ ദയനീയാവസ്ഥ മനസിലാക്കി.
അടുത്ത ബന്ധുക്കള്‍ എന്നുപറയാന്‍ ഒരു ജ്യേഷ്ഠന് മാത്രമാണുളളത്. എന്നാല്‍ അവരുമായി അധികം അടുപ്പം രവിക്കില്ല. പാലം നില്ക്കുന്ന സ്ഥലം കാഞ്ഞിരമ്ബാറ വാര്‍ഡായതിനാല്‍ അവിടെയുളള കൗണ്‍സിലറായ സുമി ബാലുവുമായി ചേര്‍ന്ന് വൃദ്ധന്റെ പുനരധിവാസം ഉറപ്പാക്കാനുളള നടപടികള്‍ ആരംഭിച്ചു. രവിയ്ക്ക് നഗരസഭയുടെ പുനരധിവാസകേന്ദ്രമായ ‘സാക്ഷാത്കാര’ത്തില്‍ താമസസൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കോര്പറേഷന് കത്ത് നല്കി.
തുടര്‍ന്ന് മേയര്‍ ആര്യാ രാജേന്ദ്രന്റെ ഇടപെടലുണ്ടാകുകയും രവിയെ കല്ലടിമുഖത്തുളള സാക്ഷാത്കാരത്തിലേക്ക് മാറ്റുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക