സർക്കാരിനെയോ നടപടികളെ വിമർശിക്കുന്നത് രാജ്യദ്രോഹമാകില്ലെന്ന് ആവർത്തിച്ച് സുപ്രീംകോടതി. അത്തരം വിമർശനങ്ങൾ പൗരന്മാരുടെ അവകാശമാണെന്നും കോടതി പറഞ്ഞു. കലാപത്തിന് ആഹ്വാനം ചെയ്യുന്നതോ ക്രമസമാധാനം തകർക്കാൻ ശ്രമിക്കുന്നതുമായ പ്രവൃത്തിമാത്രമേ രാജ്യദ്രോഹക്കുറ്റമാകൂ. ഇക്കാര്യം വ്യക്തമാക്കുന്ന കേദാർനാഥ് സിങ് കേസിലെ വിധിയിൽ പറയുന്ന സംരക്ഷണം മാധ്യമപ്രവർത്തകർക്കുമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി.
മുതിർന്ന മാധ്യമപ്രവർത്തകൻ വിനോദ് ദുവയ്ക്കെതിരേ ഹിമാചൽപ്രദേശ് പോലീസ് രജിസ്റ്റർചെയ്ത രാജ്യദ്രോഹക്കുറ്റം റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞവർഷം കേന്ദ്രസർക്കാർ നടപ്പാക്കിയ കോവിഡ് ലോക്ഡൗണിനെ വിമർശിച്ചുകൊണ്ട് യുട്യൂബ് പരിപാടിയിലൂടെ വിനോദ് ദുവ നടത്തിയ പരാമർശമാണ് സംഭവത്തിന് കാരണം.
വിദഗ്ധ സമിതിയുടെ അനുമതി വാങ്ങിയ ശേഷമോ പത്തു വർഷത്തിലേറെ അനുഭവപരിചയമുള്ള മാധ്യമപ്രവർത്തകർക്കെതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കാവൂവെന്ന വിനോദ് ദുവയുടെ ആവശ്യം സുപ്രീംകോടതി തള്ളി. സുപ്രീംകോടതി അങ്ങനെയൊരു കമ്മിറ്റിയെ വെക്കുന്നത് നിയമനിർമാണസഭകളുടെ അധികാരത്തിലേക്ക് നേരിട്ടുള്ള കടന്നുകയറ്റമാകുമെന്നും രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. ഡൽഹി കലാപവുമായി ബന്ധപ്പെട്ടുള്ള ദുവയുടെ പരാമർശങ്ങൾക്കെതിരേ ഡൽഹിയിലും ഹിമാചലിലും കേസുണ്ടായിരുന്നു. എന്നാൽ, ഡൽഹി പോലീസ് രജിസ്റ്റർ ചെയ്ത കേസ് കഴിഞ്ഞ ജൂൺ പത്തിന് ഡൽഹി ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക