ചെന്നൈ ∙ ഭൂതബാധയുണ്ടെന്നാരോപിച്ച് 7 വയസ്സുകാരനെ അമ്മയും ബന്ധുക്കളും ചേർന്നു മർദിച്ചു കൊലപ്പെടുത്തി. തിരുവണ്ണാമലൈ ജില്ലയിലെ കന്നമംഗലം ആറണിയിലാണു നാടിനെ ഞെട്ടിച്ച സംഭവം. സംഭവത്തിൽ കുട്ടിയുടെ മാതാവ് തിലകവതി, ഇവരുടെ സഹോദരിമാരായ ഭാഗ്യലക്ഷ്മി, കവിത എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.
വെല്ലൂർ ജില്ലയിലെ കെവി കുപ്പം ഗ്രാമത്തിലെ സ്ത്രീകളാണിവർ. കുട്ടിയിൽ ബാധയുണ്ടെന്നും അത് ഒഴിപ്പിക്കാനാണു മർദിച്ചതുമെന്നാണു പൊലീസിന് ഇവർ നൽകിയ മൊഴി. ഒരു കുട്ടിയെ മൂന്നു സ്ത്രീകൾ മർദിക്കുന്നതായി നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നു പൊലീസ് എത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.
മൃതദേഹം വെല്ലൂരിലെ സർക്കാർ ആശുപത്രിയിലേക്കു പോസ്റ്റ്മോർട്ടത്തിനായി അയച്ചു. മൂന്നു സ്ത്രീകൾക്കും മാനസികാസ്വാസ്ഥ്യമുള്ളതായി സംശയിക്കുന്നുണ്ടെന്നു പൊലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക