മറയൂർ ∙ ചന്ദനമരം തമിഴ്നാട് സ്വദേശി പാറയിൽ നിന്ന് കാലുതെന്നി 300 അടി താഴ്ചയിലേക്കു വീണു മരിച്ചു. കൂടെയുണ്ടായിരുന്നവർ ചന്ദനമരവുമായി കടന്നു. മറയൂർ സാൻഡൽ ഡിവിഷനിൽ കാരയൂർ കാടിനുള്ളിലാണ് സംഭവം. തമിഴ്നാട് തിരുപ്പത്തൂർ ജില്ലയിലെ വാണിയംപാടിയിൽ നിന്നുള്ള സതീഷ് (35) ആണ് മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇന്നലെ പുലർച്ചെ ഒന്നരയ്ക്കാണ് തമിഴ്നാട്ടിൽ നിന്നുള്ള നാലുപേർ ചന്ദനക്കാടിനുള്ളിൽ എത്തിയത്. വനപാലകരുടെ കണ്ണിൽപെടാതെ ചന്ദനം മുറിച്ച് തടി തലച്ചുമടായി കൊണ്ടുപോകുന്നതിനിടെ സംഘത്തിലെ ഒരാൾ കാലുതെറ്റി കൊക്കയിൽ വീഴുകയായിരുന്നു.
ചന്ദ്രമണ്ഡലമെന്ന് അറിയപ്പെടുന്ന ഈ സ്ഥലത്തെ പാറക്കെട്ടുകൾക്ക് സമുദ്രനിരപ്പിൽ നിന്ന് 5003 അടിയോളം ഉയരമുണ്ട്. പിന്നാലെ ഊർന്നിറങ്ങിയെത്തിയ കൂട്ടുകാർ ആംബുലൻസിന്റെ സഹായം തേടി.
ചന്ദനം മുറിക്കാൻ കാടിനുള്ളിൽ എത്തിയതാണെന്നും കൂടെയുള്ളയാൾക്ക് അപകടം പറ്റിയെന്നും ആംബുലൻസുകാരോടു പറഞ്ഞെങ്കിലും കാടിനുള്ളിലെ കൃത്യമായ സ്ഥലം പറഞ്ഞുകൊടുക്കാൻ കഴിഞ്ഞില്ല. ആംബുലൻസ് ഡ്രൈവർമാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തി തിരഞ്ഞെങ്കിലും ആരെയും കണ്ടെത്താൻ സാധിച്ചില്ല. പൊലീസ് വാഹനത്തെ കാട്ടാനക്കൂട്ടം ആക്രമിക്കുകയും ചെയ്തു. ഇന്നലെ പകൽ വീണ്ടും തിരച്ചിൽ നടത്തിയാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക