വിവാഹമോചിതയായ യുവതിയെയും മൂന്ന് മക്കളെയും വീട്ടിനുള്ളില്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. ആഗ്രയിലാണ് സംഭവം. ബ്യൂട്ടി പാര്‍ലര്‍ ജീവനക്കാരിയായ രേഖ റാത്തോഡ്(35), മക്കളായ വാന്‍ഷ്(14), പരാഷ്(11), മഹി(എട്ട്) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രേഖയുടെ കുടുംബത്തിന്റെ പരാതിയില്‍ ഇവരുടെ മുന്‍ഭര്‍ത്താവായ സുനില്‍ റാത്തോഡിനെതിരേ പോലീസ് കേസെടുത്തു.
വീട്ടിൽ ആരെയും പുറത്ത് കാണാത്തതിനെ തുടർന്ന് സംശയം തോന്നിയ അയല്‍ക്കാര്‍ പോലീസിനെ വിവരമറിയിച്ചു. തുടർന്ന് പോലീസെത്തി പരിശോധിച്ചതോടെയാണ് നാലു പേരെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
യുവതിയുടെയും ഒരു കുട്ടിയുടെയും മൃതദേഹങ്ങള്‍ നിലത്താണ് കിടന്നിരുന്നത്. രണ്ടു കുട്ടികളുടെ മൃതദേഹങ്ങള്‍ കട്ടിലില്‍ കിടക്കുന്ന നിലയിലും കണ്ടെത്തി.
നാലു പേരെയും കഴുത്തറുത്താണ് കൊലപ്പെടുത്തിയതെന്നും രക്തം വാര്‍ന്നാണ് മരണം സംഭവിച്ചിരിക്കുന്നതെന്നും പോലീസ് പറഞ്ഞു. വീട്ടിലെ അലമാരകളെല്ലാം തുറന്നിട്ട നിലയിലായിരുന്നു. മേശയ്ക്ക് മുകളില്‍ ചായക്കപ്പുകളും കണ്ടെത്തി. രേഖയുടെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടിട്ടുണ്ട്.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. രണ്ട് വർഷം മുമ്പാണ് സുനിലും രേഖയും തമ്മിൽ ബന്ധം വേർപ്പെടുത്തിയത്. എന്നാൽ ഇവർ താമസിക്കുന്ന വീട് തട്ടിയെടുക്കുന്നതിനായി സുനിൽ ശ്രമിച്ചിരുന്നതായി രേഖയുടെ ബന്ധുക്കൾ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക