ആലപ്പുഴ : മുൻ മന്ത്രി ജി സുധാകരനെതിരെ സിപിഎം അന്വേഷണ കമ്മീഷന് മുന്നിൽ പരാതികളുടെ പ്രളയം. പാർട്ടി നിയോഗിച്ച രണ്ടംഗ കമ്മീഷന്റെ തെളിവെടുപ്പ് പൂർത്തിയായ സാഹചര്യത്തിലാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. സുധാകരൻ തന്നെയും കുടുംബത്തെയും ദ്രോഹിച്ചെന്ന് മുൻ പേഴ്സൺ സ്റ്റാഫ് വേണുഗോപാൽ പരാതിപ്പെട്ടു. അന്വേഷണ പരിധിയ്ക്ക് പുറത്തുള്ളവരും നേതാവിനെതിരെ പരാതിയുമായ രംഗത്തെത്തിയിട്ടുണ്ട് എന്നാണ് വിവരം.
ജി സുധാകരൻ കുടുംബത്തെ ഉൾപ്പെടെ ദ്രോഹിച്ചെന്ന് പറഞ്ഞ മുൻ പഴ്സണൽ സ്റ്റാഫ് ഇതുമായി ബന്ധപ്പെട്ട ചില രേഖകളും സമർപ്പിച്ചിട്ടുണ്ട്. മന്ത്രി സജി ചെറിയാൻ, എം എ ആരിഫ് എംപി എന്നിവർ സ്ഥലം എംഎൽഎ എച്ച് സലാം ഉന്നയിച്ച പരാതിയെ പിന്തുണച്ചു.
അമ്പലപ്പുഴ മണ്ഡലത്തിലെ പ്രചാരണത്തിലെ വീഴ്ചയാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എളമരം കരീം, കെ.ജെ. തോമസ് എന്നിവരുൾപ്പെടുന്ന കമ്മീഷൻ അന്വേഷിക്കുന്നത്. ജി സുധാകരനെതിരെ എച്ച് സലാം ഉൾപ്പെടെയുള്ള നേതാക്കൾ പരാതി നൽകിയതിനെ തുടർന്നാണ് പാർട്ടി അന്വേഷണത്തിന് ഉത്തരവിട്ടത്. അതേസമയം കമ്മീഷന്റെ തെളിവെടുപ്പ് പൂർത്തായായതിനാൽ റിപ്പോർട്ട് ഉടൻ സംസ്ഥാന നേതൃത്വത്തിന് സമർപ്പിക്കും.
പ്രാദേശിക നേതാക്കളിൽ നിന്നുള്ള തെളിവെടുപ്പ് നടത്തുകയും നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ മിനിറ്റ്സിലെ വിവരങ്ങൾ കമ്മീഷൻ ശേഖരിക്കുകയും ചെയ്തു. അന്വേഷണ കമ്മീഷൻ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ജി സുധാകരനെതിരെ നടപടി വേണമോയെന്ന കാര്യത്തിൽ പാർട്ടി തീരുമാനമെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക