ലോക്ക്ഡൗൺ ലംഘനം ചോദ്യംചെയ്ത യുവാവിനെ മർദിച്ചതിന് മുൻ എംഎൽഎ വി ടി ബൽറാം, നിയമസഭാ തെരഞ്ഞെടുപ്പിൽ ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന പാളയം പ്രദീപ് എന്നിവർക്കെതിരെ കസബ പൊലീസ് കേസെടുത്തു. കണ്ടാലറിയുന്ന മൂന്നുപേരെയും പ്രതിചേർത്തിട്ടുണ്ട്. കൈയേറ്റം ചെയ്യൽ, അസഭ്യം പറയൽ എന്നീ കുറ്റങ്ങൾ ചുമത്തി. ലോക്ഡൗൺ ലംഘിച്ച് കൂട്ടത്തോടെ ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കാനെത്തിയത് ചോദ്യം ചെയ്തതിനാണ് കൽമണ്ഡപം സ്വദേശി സനൂഫിനെ ഞായറാഴ്ച രമ്യ ഹരിദാസ് എംപിയോടൊപ്പം എത്തിയ കോൺഗ്രസ് നേതാക്കൾ മർദിച്ചത്.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പിടിച്ചെടുത്തു. സനൂഫിന്റെ പരാതിയിൽ സിസിടിവി ദൃശ്യം വിശദമായി പരിശോധിക്കാനാണ് പൊലീസ് തീരുമാനം. മർദിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിലും പതിഞ്ഞിട്ടുണ്ട്. ആലത്തൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന സനൂഫിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. തിങ്കളാഴ്ച വൈകിട്ടോടെ സനൂഫ് ആശുപത്രിവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക