കൊല്ലം : കടപുഴയിലെ യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ ഭർതൃവീട്ടിൽ നിന്നുണ്ടായ പീഡനമെന്ന് ആരോപണം. പവിത്രേശ്വരം ചെറുപൊയ്ക കല്ലുംമൂട് കുഴിവിളവീട്ടിൽ കൃഷ്ണകുമാറിന്റെയും ശശികലയുടെയും മകൾ രേവതി കൃഷ്ണൻ (23) ആണ് മരിച്ചത്. സ്ത്രീധനത്തെ ചൊല്ലി ഭർതൃവീട്ടിൽ നിന്നുണ്ടായ മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു.
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. കല്ലടയാറ്റിലേയ്ക്ക് ചാടിയാണ് യുവതി ആത്മഹത്യ ചെയ്തത്. നാട്ടുകാർ ഉടൻ കരയ്ക്കെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിലമേൽ സൈജു ഭവനിൽ സൈജുവുമായി കഴിഞ്ഞ ഓഗസ്റ്റ് 30-നായിരുന്നു രേവതിയുടെ വിവാഹം. കൊറോണ പ്രതിസന്ധി കാരണം കുടുംബത്തിന് കൂടുതൽ സ്വർണാഭരണങ്ങൾ വാങ്ങി നൽകാൻ സാധിച്ചില്ല. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം സൈജു വിദേശത്തേയ്ക്ക് മടങ്ങി. എന്നാൽ ഭർത്താവിന്റെ വീട്ടുകാർ രേവതിയെ നിരന്തരമായി പീഡിപ്പിച്ചിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു.
രേവതിയുടെ ആഭരണങ്ങളെക്കുറിച്ച് ചോദിച്ച് വീട്ടുകാർ എപ്പോഴും കളിയാക്കുമായിരുന്നു. രേവതിയുടെ വെള്ളിക്കൊലുസ് എത്ര പവനാണെന്ന് ചോദിച്ചാണ് ഭർതൃപിതാവ് കളിയാക്കിയിരുന്നത്. തുടർന്ന് ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് വിവാഹ സഹായമായി ലഭിച്ച 70,000 രൂപയ്ക്ക് അമ്മ ശശികല സ്വർണ്ണക്കൊലുസ് വാങ്ങി നൽകി. പിന്നീട് സ്വർണമാലയെ ചൊല്ലിയായി പീഡനം. അവസാനമായി ഭർത്താവിനയച്ച വാട്സ്ആപ്പ് മെസേജിലും രേവതി വീട്ടിൽ നടക്കുന്ന പരിഹാസത്തെപ്പറ്റി പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക