തിരുവനന്തപുരം: ഫോർട്ട് ആശുപത്രിയിൽ വനിതാ ഡോക്ടറെ ആക്രമിച്ച സംഘം സ്ഥിരം ശല്യക്കാരാണെന്ന് ആക്രമണത്തിനിരയായ ഡോക്ടർ മാലു മുരളി. ഇവരിൽ ഒരാൾ കൈയ്ക്ക് മുറിവ് പറ്റി ഇടക്കിടെ വരാറുളള ആളാണെന്നും ഇയാൾ ഒപ്പം ഒരാളെയും കൂട്ടി കഴുത്തിന് പിന്നിൽ മുറിവുണ്ടെന്ന് പറഞ്ഞ് വന്നതായും ഡോക്ടർ മാലു മുരളി പറയുന്നു.
രക്തസ്രാവത്തിന്റെ ലക്ഷണമൊന്നും കാണാത്തതിനാൽ കാര്യം ചോദിച്ചതോടെയാണ് ആക്രമണം നടത്തിയത്. ‘നിന്നോട് പറയേണ്ട ആവശ്യമില്ലെടീ’ എന്നും ‘പെണ്ണായതുകൊണ്ടാണ് അല്ലെങ്കിൽ ചുവരിൽ നിന്ന് വടിച്ചെടുക്കേണ്ടി വരും’ എന്നും ഭീഷണിപ്പെടുത്തിയതായും മർദ്ദിച്ച ശേഷം വസ്ത്രം വലിച്ചുകീറിയതായുമാണ് ഡോക്ടർ പറയുന്നത്. ഇവയെല്ലാം പുറത്തുവന്ന ദൃശ്യങ്ങളിലുണ്ട്.
മണക്കാട് കരിമഠം കോളനി സ്വദേശി റഷീദ്, വളളക്കടവ് സ്വദേശി റഫീഖ് എന്നിവരാണ് വ്യാഴാഴ്ച അർദ്ധ രാത്രിയോടെ ഫോർട്ട് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ ശേഷം ഡോക്ടറെയും സെക്യൂരിറ്റി ജീവനക്കാരൻ സുഭാഷ് എന്നിവരെയും ആക്രമിച്ചത്. തുടർന്ന് മറ്റ് ആശുപത്രി ജീവനക്കാരെയും ഇവർ അസഭ്യം പറഞ്ഞു.
ആശുപത്രിയിലെ ഐ.വി സ്റ്റാന്റെടുത്ത് ആക്രമിക്കാനും ശ്രമിച്ചു. ഇവർക്ക് മദ്യത്തിന്റെ മണമില്ലായിരുന്നു. എന്നാൽ മറ്റെന്തെങ്കിലും ലഹരി ഉപയോഗിച്ചതായാണ് ഡോക്ടറും ആശുപത്രിയിലുണ്ടായിരുന്നവരും സംശയിക്കുന്നത്. കഴിഞ്ഞ ഒന്നര മാസത്തിനിടെ ഇത്തരം നിരവധി സംഭവങ്ങൾ ഉണ്ടായതായും ആശുപത്രിയിൽ സമാധാനത്തോെടെ ജോലി ചെയ്യാൻ അന്തരീക്ഷം ഒരുക്കണമെന്നുമാണ് ഡോക്ർ മാലു ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക