2019ല്‍ വാഷിംഗ്ടണില്‍ നടന്ന റോബോട്ടിക്സ് മത്സരത്തില്‍ പങ്കെടുത്ത അഫ്ഗാന് പെണ്‍ക്കുട്ടികള്‍ താലിബാന്റെ കണ്ണുവെട്ടിച്ച് രാജ്യം വിട്ടു. വിദേശ രാജ്യങ്ങളില്‍ ഉള്‍പ്പെടെ പ്രസിദ്ധരായ പെണ്‍ക്കുട്ടികളുടെ സംഘം ദോഹയിലെത്തിയതായിട്ടാണ് വിവരം.
അതേസമയം ഇവര്‍ക്ക് ഏതെങ്കിലും രാജ്യം അഭയം നല്‍കുമോയെന്ന കാര്യം വ്യക്തമല്ല. തന്റെ കുട്ടികളുമായി രക്ഷപ്പെട്ട ഒരു വീട്ടമ്മയാണ് പെണ്‍ക്കുട്ടികള്‍ക്ക് തുണയായതെന്നാണ് സൂചന. സുരക്ഷാ കാരണങ്ങളാല്‍ പെണ്‍ക്കുട്ടികളുടെ പേരു വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
റോബോട്ടിക്സ് സംഘത്തിലെ എല്ലാവരും ദോഹയിലെത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ചിലര്‍ രാജ്യത്ത് തുടരുന്നതായും സൂചനകളുണ്ട്.
പെണ്‍ക്കുട്ടികള്‍ക്ക് താലിബാന് ഭരണം കടുത്ത നിയന്ത്രണങ്ങള്‍ കൊണ്ടു വരുമെന്നും സ്ത്രീ സ്വാതന്ത്ര്യം രാജ്യത്ത് ഇല്ലാതാകുമെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ടെക്കി പെണ്‍ക്കുട്ടികളെ രക്ഷിക്കണമെന്ന ആവശ്യമുയര്‍ന്നത്. സംഘം എവിടെയാണെന്നത് സംബന്ധിച്ച് ആദ്യഘട്ടത്തില്‍ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.
2 മുതല്‍ 18 വയസു വരെയുള്ള സംഘത്തിലെ പെണ്‍കുട്ടികളെ താലിബാന് അന്വേഷിക്കുന്നുവെന്നും അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഒക് ലഹോമില് നിന്നുള്ള ഒരു വീട്ടമ്മ നടത്തിയ നീക്കമാണ് പെണ്‍ക്കുട്ടികളെ താലിബാന്റെ റഡാറില്‍പ്പെടാതെ രാജ്യം വിടാന്‍ സഹായിച്ചത്.
അലിസണ് റെനോ എന്നാണ് വീട്ടമ്മയുടെ പേരെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഭാവി ആശങ്കയില്‍ പെണ്‍ക്കുട്ടികള്‍ നിലവില്‍ സുരക്ഷിതരാണെങ്കിലും ഇവര്‍ക്ക് ആരെങ്കിലും സ്ഥിര താമസ വിസയോ പൗരത്വമോ നല്‍കിയില്ലെങ്കില്‍ കാര്യങ്ങള്‍ കുഴപ്പത്തിലാവും. അമേരിക്കയിലെ ചില യൂണിവേഴ്സിറ്റികള്‍ പെണ്‍ക്കുട്ടികള്‍ക്ക് സൗജന്യ പഠന സൗകര്യമൊരുക്കുമെന്ന് സൂചനകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക