കണ്ണൂര്‍: ഈ വര്‍ഷവസാനത്തോടെ സംസ്ഥാനത്തെ് ആയുഷ് ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകളുടെ എണ്ണം 158 ആക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കേരള അക്രഡിറ്റേഷന് സ്റ്റാന്‍ഡേര്‍ഡ്സ് ഫോര്‍ ഹോസ്പിറ്റല്‍ (കാഷ്) നിലവാരത്തിലെത്തിയ ചെമ്പിലോട് ആയുര്‍വേദ ഡിസ്പന്‍സറിയുടെ പുരസ്കാര പ്രഖ്യാപനവും ഇ സഞ്ജീവനി ആയുഷ് പോര്ലിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് 40 സ്ഥാപനങ്ങളെ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകളാക്കി. ഇതിന്റെ തുടര്‍ച്ചയായി പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം 50 സെന്ററുകളെക്കൂടി ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് കേന്ദ്രമായി ഉയര്‍ത്തി. സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായ കണ്ണൂരിലെ അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നിര്‍മാണ പ്രവര്‍ത്തനം ഉടന്‍ തന്നെ ആരംഭിക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങള്‍ക്ക് ആയുഷ് ആരോഗ്യപരിശോധന കേന്ദ്രങ്ങള്‍ മികച്ചതാണ്. ആരാമം ആരോഗ്യം പദ്ധതി നടപ്പാക്കി വരുന്നു. അടുത്തവര്‍ഷം 700 ഹെക്ടര്‍ സ്ഥലത്ത് ഔഷധ സസ്യത്തോട്ടങ്ങള്‍ ആരംഭിക്കും. ഗുണനിലവാരമുള്ള ആയുര്‍വേദ സസ്യങ്ങള്‍ ലഭ്യമാക്കും. പരിയാരത്ത് സ്ഥാപിക്കുന്ന ഔഷധസസ്യ പ്രദര്‍ശന ഉദ്യാനത്തിനും പൊതുജനങ്ങള്‍ക്ക് ഗുണമേന്മയുള്ള ഔഷധ സസ്യം ലഭിക്കുന്നതിനായി ആരംഭിക്കുന്ന നഴ്സറിക്കും മന്ത്രി തുടക്കം കുറിച്ചു. അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ 300 ഏക്കര്‍ സ്ഥലത്തേക്കാവശ്യമായ ഔഷധ സസ്യങ്ങളും പരിയാരത്തെ നഴ്സറിയില്‍ വളര്‍ത്തിയെടുക്കും.
കാഷ് അംഗീകാരം നേടിയ സംസ്ഥാനത്തെ ആദ്യ ആശുപത്രിയാണ് ചെമ്പിലോട് ആയുര്‍വേദ ഡിസ്പന്‍സറി. കാഷ് സര്‍ട്ടിഫിക്കറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയില്‍ നിന്നും ചെമ്പിലോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ദാമോദരന്‍ ഏറ്റുവാങ്ങി.
ഇ സഞ്ജീവനി ആയുഷ് പോര്‍ട്ടലിനായി സ്ഥാപിച്ച മുറിയുടെ നാടമുറിക്കല്‍ കര്‍മ്മം രാമചന്ദ്രന് കടന്നപ്പള്ളി എം എല്‍ എ നിര്‍വഹിച്ചു. ആയുര്‍വേദ ചികിത്സക്ക് ആശുപതിയിലെത്താതെ ആയുഷ് പോര്‍ട്ടലിലൂടെ ഡോക്ടര്‍മാരെ സമീപിക്കാന്‍ സാധിക്കും. ഒമ്പത് ഡോക്ടര്‍മാരുടെ സേവനമാണ് ഇവിടെയുണ്ടാവുക. ആദ്യഘട്ടത്തില്‍ ജനറല്‍ ഒ പി മാത്രമാവും പ്രവര്‍ത്തിക്കുക. തിങ്കള്‍ മുതല്‍ ശനി വരെ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ച രണ്ട് മണി വരെ ഇ സഞ്ജീവനി ആപ്പ് വഴി വീഡിയോ കോണ്‍ഫറന്‍സിലൂടെ ചികിത്സാ തേടാം.
ചെമ്പിലോട് ഗ്രാമപഞ്ചായത്ത ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി രതീശന്, ഐ എസ് എം ഡയറക്ടര്‍ ഡോ. കെ എസ് പ്രിയ, ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി സുധ, നാഷണല്‍ ആയുഷ് മിഷന് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ സി അജിത് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക