തിരുവനന്തപുരം : മോൻസൺ മാവുങ്കലിന്റെ കൂട്ടാളി എന്ന് സംശയിക്കുന്ന ഒളിവിൽ പോയ തിരുവനന്തപുരം കിളിമാനൂർ പോങ്ങനാട് നെടുവിള വീട്ടിൽ സന്തോഷ് 13 വർഷം മുൻപ് ജന്മനാടായ പോങ്ങനാട് നിന്ന് പലരിൽ നിന്നായി സ്വരൂപിച്ചത് രണ്ട് കോടിയോളം രൂപ.
പണം തിരിച്ചു ചോദിക്കുന്നവർ പെരുകിയതോടെ 2008 ൽ കുടുംബസമേതം ചടയമംഗലം കുരിയോട്ട് ഭാര്യ വീട്ടിലേക്കു മാറി. കടം കൊടുത്തവർ ചടയമംഗലത്തും വന്നു തുടങ്ങിയതോടെ എറണാകുളത്തായി വാസം.
അവിടെ നിന്നാണ് മോൻസനുമായി ബന്ധമുറപ്പിക്കുന്നതെന്നു കരുതുന്നു. പഠന കാലത്ത് ചിട്ടി പിരിവിലൂടെയാണ് സന്തോഷിന്റെ തുടക്കം.
തുടർന്ന് ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരിൽ നിന്നു പണം കടം വാങ്ങി, മുൻകൂർ നൽകി നിത്യം പിരിച്ചെടുക്കുന്ന ബിസിനസ് തുടങ്ങി. ഈ സമയത്താണ് പുരാവസ്തു ശേഖരണം ആരംഭിച്ചത്. ഒപ്പം അലങ്കാര ചെടികളുടെ നഴ്സറിയും തുടങ്ങിയെങ്കിലും വൈകാതെ നിർത്തി.
പുരാവസ്തുക്കൾ വാങ്ങാനും വിൽക്കാനും തുടങ്ങിയതോടെ നാണയം സന്തോഷ് എന്ന് അറിയപ്പെടാൻ തുടങ്ങി. ടെലിഫിലിം, മ്യൂസിക് ആൽബം എന്നിവയുടെ നിർമാതാവുമായി .ഇവയുടെ ചിത്രീകരണം പോങ്ങനാട് നടത്തിയതോടെ സന്തോഷിലുള്ള വിശ്വാസം നാട്ടുകാർക്ക് ശക്തമായി.
കരീന കപൂറിന്റെ പേരിൽ മുംബൈ ബാന്ദ്ര വെസ്റ്റിൽ രജിസ്റ്റർ ചെയ്ത കാറും മോൺസന്റെ കയ്യില് !
50–ൽ അധികം പേർ സന്തോഷിന് പണം നൽകിയെന്നാണ് സൂചന. 50,000 രൂപ മുതൽ 30 ലക്ഷം വരെ പലരും സന്തോഷിന് കടമായി നൽകിയിരുന്നു. മോൻസൻ മാവുങ്കലുമായി ബിസിനസ് ആരംഭിച്ചതോടെ 1 ലക്ഷം ഒരു രൂപ വരെയുള്ള കടങ്ങൾ തിരിച്ചു നൽകി.
പണം നൽകിയവർക്ക് തുടക്കത്തിൽ സന്തോഷ് നല്ല പലിശ നൽകിയിരുന്നു. പണം തിരികെ ലഭിക്കാതെ വന്നിട്ടും ഭൂരിപക്ഷം പേരും സന്തോഷിന് എതിരെ പൊലീസിൽ പരാതി നൽകിയിട്ടില്ല എന്നതാണ് വിചിത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക