കൊച്ചി: കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ്പ് കേസിൽ വിദേശത്ത് ഒളിവിലായിരുന്ന പ്രതി പിടിയിൽ. കാസർകോഡ് സ്വദേശി ജിയയാണ് മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിലായത്. അധോലോക കുറ്റവാളി രവി പൂജാരിയ്ക്കും വെടിവയ്പ്പ് നടത്തിയ കൊച്ചി സംഘത്തിനുമിടയിലെ കണ്ണിയായിരുന്നു ഇയാൾ.
നടി ലീനാ മരിയാ പോളിന്റെ കൊച്ചി പനന്പളളി നഗറിലെ ബ്യൂട്ടി പാർലറിൽ വെടിവയ്പ് നടത്തിയ കേസിലാണ് ഏഴാം പ്രതി ജിയ അറസ്റ്റിലായത്. സംഭവത്തിന് ശേഷം ഇയാൾ വിദേശത്തേക്ക് കടന്നു. വ്യാജ പാസ്പോർട്ടിൽ തിരികെയെത്തി വീണ്ടും മടങ്ങിപ്പോകാൻ ഒരുങ്ങുമ്പോഴാണ് മുംബൈ വിമാനത്തവളത്തിൽ പിടിയിലായത്.
ഇയാളുടെ ചിത്രങ്ങൾ സഹിതമുളള ലുക്കൗട്ട് സർക്കുലർ വിമാനത്താവളങ്ങൾക്ക് അന്വേഷണസംഘം നൽകിയിരുന്നു. രവി പൂജാരി സംഘവുമായി ജിയയ്ക്ക് നേരത്തെ തന്നെ ബന്ധമുണ്ടെന്നാണ് അന്വേഷണസംഘം കരുതുന്നത്. ലീന മരിയ പോളിനെ ഭീഷണപ്പെടുത്തുന്നതിന് രവി പൂജാരിയെ ചുമതലപ്പെടുത്തിയത് ജിയയാണെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക