വെങ്കട് പ്രഭുവിന്റെ സംവിധാനത്തില്‍ താന്‍ നായകനാവുന്ന ‘മാനാടി’ന്റെ ഓഡിയോ ലോഞ്ച് വേദിയില്‍ വികാരാധീനനായി നടന് ചിലമ്പരശന്‍.
നിറയെ പ്രശ്നങ്ങള്‍ക്ക് നടുവിലാണ് താനെന്നും തനിക്കൊപ്പം ഉണ്ടാവണമെന്നും ആരാധകരോട് ചിമ്പു പറഞ്ഞു. കണ്ണീര് തുടച്ചുകൊണ്ടാണ് 15 മിനിറ്റോളം നീണ്ട പ്രസംഗം ചിമ്പു അവസാനിപ്പിച്ചത്. ചടങ്ങിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നുണ്ട്.
സിനിമയെക്കുറിച്ചും അണിയറപ്രവര്‍ത്തകരെക്കുറിച്ചും സംസാരിച്ചതിനു ശേഷമാണ് ചിമ്പു ആരാധകരോട് വ്യക്തിപരമായ പ്രയാസങ്ങള്‍ പങ്കുവച്ചത്. “ഞാന്‍ പുതിയ സിനിമകള്‍ ആരംഭിക്കുമ്പോള്‍ അതിനൊപ്പം പ്രശ്നങ്ങളും ആരംഭിക്കുക എന്നത് ഇപ്പോള്‍ സാധാരണമായിട്ടുണ്ട്.
മാനാട് നിര്‍മ്മാതാവ് സുരേഷ് കാമാച്ചിയോട് ഇതൊക്കെ നേരിടാന്‍ അങ്ങേയ്ക്കേ പറ്റൂ എന്ന് ഞാന്‍ പറഞ്ഞിരുന്നു. അദ്ദേഹത്തിന് നന്ദി. വെങ്കട് പ്രഭുവുമായി എത്രയോ കാലമായുള്ള സൗഹൃദമാണ്. പുതിയ സിനിമ ഉടന്‍ ചെയ്യാമെന്നൊക്കെ അദ്ദേഹം പറയും. അവസാനം എന്നോട് വന്ന് കഥ പറഞ്ഞിട്ട് മറ്റാരെയെങ്കിലും വച്ച് സിനിമ ചെയ്യും. ഇത്തവണ സിനിമയെക്കുറിച്ച് ഒരു വരി മാത്രമാണ് അദ്ദേഹം എന്നോട് പറഞ്ഞിരുന്നത്.
പക്ഷേ അത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. സിനിമ കാണുമ്പോള്‍ നിങ്ങള്‍ വളരെ ഈസിയായി കണ്ട്, ഇഷ്ടപ്പെടും. പക്ഷേ മുഴുവന്‍ അണിയറപ്രവര്‍ത്തകരുടെയും വലിയ അധ്വാനം ഇതിനു പിന്നിലുണ്ട്. എല്ലാവര്ക്കും എന്റെ നന്ദി”, ചിമ്പു പറഞ്ഞു.
“ഇത്തരത്തിലുള്ള ഒരുപാട് വേദികളില്‍ ഞാന്‍ മുന്‍പ് സംസാരിച്ചിട്ടുണ്ട്. എന്നാല്‍ സിനിമയെക്കുറിച്ച് എന്താണ് പറയുക? ഒരുപാട് പ്രശ്നങ്ങളുണ്ട്. അവയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. എന്റെ പ്രശ്നങ്ങളൊക്കെ ഞാന്‍ നോക്കിക്കോളാം. എന്നെ മാത്രം നിങ്ങള്‍ നോക്കിക്കൊള്ളുക. നന്ദി”, ‘എസ്ടിആര്’ എന്ന് ആവര്‍ത്തിച്ചുള്ള ആരാധകരുടെ വിളികള്‍ക്കിടയില്‍ ചിമ്പു സംസാരം അവസാനിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക