തൃണമൂൽ കോണ്‍ഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചു കേന്ദ്ര മന്ത്രി അമിത്ഷായുടെ ഓഫീസിനു പുറത്ത് തൃണമൂൽ എംപിമാരുടെ ധർണ.
ത്രിപുരയില്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ സ്ഥിരമായി ആക്രമിക്കപ്പടുന്ന സാഹചര്യത്തില്‍ അമിത് ഷായെ നേരില്‍ക്കണ്ട് കാര്യങ്ങള്‍ ബോധിപ്പിക്കാന്‍ തൃണമൂല്‍ എംപിമാര്‍ അനുമതി തേടിയിരുന്നു. എന്നാല്‍ അനുമതി ലഭിച്ചില്ല. ഡെറക് ഒബ്രിയാൻ, സുഖേന്ദു ശേഖർ റോയ്, കല്യാൺ ബാനർജി, സൗഗത റോയ്, ഡോല സെൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ധര്‍ണ നടത്തിയത്.
ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ പൊതുയോഗം അലങ്കോലപ്പെടുത്തി എന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം തൃണമൂല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സായോണി ഘോഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യംചെയ്യുന്നതിനായി സായോണിയെ അഗർത്തലയിലെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയപ്പോൾ ബിജെപിയുടെ ഗുണ്ടകൾ ആക്രമിച്ചതായി തൃണമൂല്‍ നേതാക്കള്‍ പറഞ്ഞു.
എംപി സുസ്മിത ദേവ്, കുനാൽ ഘോഷ്, സുബൽ ഭൗമിക് എന്നിവരുൾപ്പെടെയുള്ള മറ്റ് പാർട്ടി നേതാക്കളും സായോണി ഘോഷിനൊപ്പം ഉണ്ടായിരുന്നു. ഈസ്റ്റ് അഗർത്തല വനിതാ പൊലീസ് സ്റ്റേഷനിൽ വെച്ചാണ് ഇവരെയെല്ലാം ആക്രമിക്കപ്പെട്ടതെന്ന് തൃണമൂല്‍ നേതാക്കള്‍ പറഞ്ഞു. അക്രമത്തിൽ ആറ് അനുയായികൾക്ക് പരിക്കേറ്റതായി പാർട്ടി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക