കൽപ്പറ്റ: വയനാട്ടിൽ കീഴടങ്ങിയ മാവോയിസ്റ്റ് നേതാവിന് സംസ്ഥാന സർക്കാർ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. ലിജോ എന്ന രാമുവിനാണ് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചത്. വീടും തൊഴിലും ധനസഹായവും നൽകാനാണ് തീരുമാനം.
കഴിഞ്ഞ മാസം 25 നാണ് ലിജോ കീഴടങ്ങിയത്. വയനാട് ജില്ലാ ഭരണകൂടത്തിന്റെ ശുപാർശയിലാണ് സംസ്ഥാന സർക്കാർ ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്. 2018ലാണ് സംസ്ഥാന സർക്കാർ മാവോയിസ്റ്റുകളുടെ കീഴടങ്ങലിനായി പ്രത്യേക പാക്കേജ് തീരുമാനിച്ചത്. ഈ പാക്കേജ് അടിസ്ഥാനമാക്കിയാണ് ലിജോയ്ക്ക് ആനുകൂല്യം നൽകുക.
സായുധ സമരം ഉപേക്ഷിച്ച് ഈ പാക്കേജ് അംഗീകരിച്ച് കീഴടങ്ങണമെന്ന് മാവോയിസ്റ്റുകളോട് ആഹ്വാനം ചെയ്ത സർക്കാർ, ഇങ്ങനെ കീഴടങ്ങുന്ന മാവോയിസ്റ്റുകൾക്ക് ധനസഹായം നൽകുന്നതിനൊപ്പം വീടും തൊഴിലും നൽകുമെന്നും ഇവരുടെ കേസുകളിൽ ഉദാര സമീപനം കാട്ടുമെന്നും വാഗ്ദാനം ചെയ്തിട്ടുണ്ട്.
കീഴടങ്ങാൻ ആഗ്രഹിക്കുന്നവർ ജില്ലാ പോലീസ് മേധാവിയേയോ പ്രദേശത്തെ സർക്കാർ ഓഫീസുകളിലോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലോ ബന്ധപ്പെടണമെന്നും ഇത്തരത്തിൽ കീഴടങ്ങുന്നവർക്ക് സർക്കാർ പ്രഖ്യാപിച്ച എല്ലാ ആനുകൂല്യങ്ങളും നൽകുമെന്നും വയനാട് ജില്ലാ പോലീസ് മേധാവി അരവിന്ദ് സുകുമാർ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക