കണ്ണൂർ: എഐവൈഎഫ് 21-ാം സംസ്ഥാന സമ്മേളനം ഡിസംബർ രണ്ട്, മൂന്ന്, നാല് തീയതികളിൽ കണ്ണൂരിൽ നടക്കും. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് എഐവൈഎഫിന്റെ സംസ്ഥാന സമ്മേളനത്തിന് കണ്ണൂർ ആതിഥ്യമരുളുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ അനുബന്ധ പരിപാടികൾ ഒഴിവാക്കിക്കൊണ്ടാണ് സമ്മേളനം ചേരുന്നത്. ജനാധിപത്യ മതനിരപേക്ഷ മൂല്യങ്ങൾ ചവിട്ടിമെതിക്കുന്ന സംഘപരിവാർ ശക്തികൾക്കെതിരെ യോജിച്ച സമരമുഖം തുറക്കാനുള്ള ചർച്ചകൾക്കും തീരുമാനങ്ങൾക്കും സമ്മേളനം വേദിയാകും. വർധിച്ചുവരുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെയും യുവജനങ്ങളെ കേന്ദ്രീകരിച്ച് ശക്തിപ്പെടുന്ന ലഹരിമാഫിയ സംഘങ്ങൾക്കെതിരെയും ആരംഭിച്ച ക്യാമ്പയിനുകൾ ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
കേരളത്തിന്റെ പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ടുള്ള വികസനത്തിന് വേണ്ടിയാണ് എഐവൈഎഫ് നിലകൊള്ളുന്നത്. പരിസ്ഥിതി സംരക്ഷണ സമരങ്ങൾ കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകാനുള്ള പരിപാടികൾ സമ്മേളനം ചർച്ച ചെയ്യും. കൂടുതൽ ഗൗരവമായ സാമൂഹ്യ ഇടപെടലുകൾക്ക് നേതൃത്വം നൽകാൻ സഹായകമായ ക്യാമ്പയിനുകൾക്ക് സമ്മേളനം രൂപം നൽകും. ഡിസംബർ രണ്ടിന് വൈകിട്ട് നാലിന് പ്രദീപ് പുതുക്കുടി നഗറിൽ (ടൗൺ സ്ക്വയർ) പതാക‑കൊടിമരം-ദീപശിഖ ജാഥകളുടെ സംഗമം നടക്കും.
തുടർന്ന് സംസ്ഥാന പ്രസിഡന്റ് ആർ സജിലാൽ പതാക ഉയർത്തും. 4.30ന് ആരംഭിക്കുന്ന പൊതുസമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉദ്ഘാടനം ചെയ്യും. ആർ സജിലാൽ അധ്യക്ഷനാകും. പന്ന്യൻ രവീന്ദ്രൻ, കെ ഇ ഇസ്മയിൽ, അഫ്താബ് ആലംഖാൻ, പി പ്രസാദ്, പി സന്തോഷ് കുമാർ, മഹേഷ് കക്കത്ത്, ജെ അരുൺബാബു എന്നിവർ പ്രസംഗിക്കും. തുടർന്ന് കലാമണ്ഡലം ഷീബ കൃഷ്ണകുമാർ അവതരിപ്പിക്കുന്ന കവിതയിൽ വിരിഞ്ഞ മോഹിനിയാട്ടം എന്ന സംഗീതശില്പം അരങ്ങേറും. സമ്മേളനത്തിൽ 400 പ്രതിനിധികൾ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക