കൊച്ചി തേവര യാർഡിൽ കോടികൾ വിലമതിക്കുന്ന അറുപതിലേറെ ലോ ഫ്ലോർ ബസുകൾ കട്ടപ്പുറത്ത്. കേന്ദ്രസർക്കാരിന്റെ ജൻറം പദ്ധതിയിലൂടെ കൊച്ചി നഗരത്തിന് ലഭിച്ച കെ.യു.ആര്.ടി.സി ബസുകളാണ് അറ്റകുറ്റപ്പണികൾ നടത്താതെ തുരുമ്പെടുത്തു നശിക്കുന്നത്.
കോവിഡ് കാലത്ത് വേണ്ടവിധം അറ്റകുറ്റപ്പണികൾ നടത്താത്തതാണ് ഭൂരിഭാഗം ബസുകളും തുരുമ്പെടുത്ത് നശിക്കാൻ കാരണം. എന്നാൽ, ലോ ഫ്ലോർ വോൾവോ ബസുകളുടെ സ്പെയർ പാർട്സ് ലഭിക്കാത്തതിനാലാണ് അറ്റകുറ്റപ്പണികൾ നടത്താത്തത് എന്നാണ് അധികൃതരുടെ വിശദീകരണം.
ഒരു ലോ ഫ്ലോർ ബസ് നിരത്തിലിറങ്ങിയതിനു ഒരു കോടി പത്തുലക്ഷം രൂപ ചെലവ് വന്നു. അങ്ങനെയെങ്കിൽ തേവര ഡിപ്പോയിൽ മാത്രം തുരുമ്പെടുത്ത് നശിക്കുന്ന ബസുകൾക്ക് 60 കോടി അറുപത് ലക്ഷം രൂപ വേണ്ടിവരും. യാത്രക്കാർ വളരെ കുറവായതിനാൽ സർവിസുകൾ നടത്താനാകില്ലെന്നും അധികൃതർ പറയുന്നു.
35 ദീർഘദൂരബസുകൾ ഉൾപ്പടെ 85 ലോ ഫ്ലോർ ബസുകൾ തേവര കെ.യു.ആര്.ടി.സി ഡിപ്പോയിലുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഒൻപത് ലോ ഫ്ലോര്‍ ബസുകൾ മാത്രമാണ് എറണാകുളത്തു നിന്ന് സർവീസ് നടത്തുന്നത്.
ഇതിനിടെ തേവര ഡിപ്പോയിലെ നാല്പതോളം ജീവനക്കാരെ മറ്റ് ഇടങ്ങളിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. ഡിപ്പോ അടച്ചു പൂട്ടാനുള്ള നീക്കമാണിതെന്നാണ് പ്രതിപക്ഷ യൂണിയനുകളുടെ ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക