ന്യൂഡൽഹി: കുട്ടികൾക്കു വാക്സീൻ നൽകുന്ന കാര്യം ഇന്നലത്തെ ഉപദേശക സമിതി യോഗം ചർച്ച ചെയ്തു. മറ്റു ഗുരുതര രോഗങ്ങളുള്ള കുട്ടികൾക്ക് മുൻഗണന നൽകാനാണ് ധാരണ. കുട്ടികൾക്ക് നൽകാൻ അനുമതിയുള്ള സൈകോവ്–ഡി വാക്സീൻ, 7 സംസ്ഥാനങ്ങളിൽ ഉടൻ ലഭ്യമാകും.
ആരോഗ്യപ്രവർത്തകർക്ക് കോവിഡ് വാക്സീൻ ബൂസ്റ്റർ ഡോസ് നൽകണമെന്ന നിർദേശത്തെ ഇന്നലത്തെ വാക്സീൻ ഉപദേശകസമിതി യോഗത്തിൽ മിക്കവരും പിന്തുണച്ചതായി സൂചനയുണ്ട്.
ആരോഗ്യപ്രവർത്തകർ വാക്സീനെടുത്ത് 10 മാസത്തിലധികം പിന്നിട്ടതും പുതിയ വകഭേദത്തിന്റെ ഭീഷണിയും പരിഗണിച്ചാണിത്. വാക്സീനുകളുടെ ഫലപ്രാപ്തി 8–10 മാസം കഴിയുമ്പോൾ കുറഞ്ഞു തുടങ്ങാമെന്ന പഠനങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു.
മറ്റു ഗുരുതര രോഗം ബാധിച്ചവർക്ക് അധിക ഡോസ് നൽകുന്നതും ചർച്ചയായി. ഇതു ബൂസ്റ്റർ ഡോസിൽ നിന്നു ഭിന്നമാണ്. വാക്സിനേഷനിലൂടെ നേടിയ പ്രതിരോധ ശേഷി കുറഞ്ഞുതുടങ്ങുമ്പോഴാണ് ബൂസ്റ്റർ ഡോസ് നൽകുക.
എന്നാൽ, പ്രതിരോധശേഷിയിൽ കുറവുള്ളവർക്ക് അതു മെച്ചപ്പെടുത്താൻ നൽകുന്നതാണ് അധിക ഡോസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക