ഡല്‍ഹി: ഡല്‍ഹിയിലെ ചെങ്കോട്ട വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് സുല്‍ത്താന ബീഗം നല്കിയ ഹരജി കോടതി തള്ളി. അവസാന മുഗള്‍ രാജാവായിരുന്ന ബഹദൂര്‍ഷാ രണ്ടാമന്റെ ചെറുമകന്റെ ഭാര്യയാണെന്ന് അവകാശപ്പെട്ടായിരുന്നു സുല്‍ത്താന ബീഗം കോടതിയെ സമീപിച്ചത്.
1857ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നിയമവിരുദ്ധമായി ചെങ്കോട്ട പിടിച്ചെടുക്കുകയായിരുന്നുവെന്നും, ചെങ്കോട്ടയുടെ നിയമപരമായ പിന്തുടര്ച്ചാവകാശം തനിക്കാണെന്നും സുല്‍ത്താന ബീഗം അവകാശപ്പെട്ടു. സുല്‍ത്താന ബീഗത്തിന്റെ ഭര്‍ത്താവായ മിര്‍സ മുഹമ്മദ് ബദര്‍ 1980ലാണ് മരിച്ചത്.
ചെങ്കോട്ട തനിക്ക് കൈമാറാന്‍ കേന്ദ്ര സര്‍ക്കാറിന് കോടതി നിര്‍ദേശം നല്‍കണം, അല്ലെങ്കില്‍ നിയമവിരുദ്ധമായി കോട്ട പിടിച്ചെടുത്തതിന് നഷ്ടപരിഹാരം നല്‍കണം എന്നായിരുന്നു ഹരജിയിലെ പ്രധാന ആവശ്യം.
എന്നാൽ, ഹര്‍ജി ഡല്‍ഹി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് കാലതാമസം ചൂണ്ടിക്കാട്ടി തള്ളി. തന്റെ ചരിത്ര വിജ്ഞാനം പരിമിതമാണെന്നും, 1857ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നിങ്ങളോട് അനീതി കാണിച്ചിട്ടും അവകാശവാദമുന്നയിക്കാന്‍ 150 വര്‍ഷത്തിലധികം കാലതാമസമുണ്ടായത് എന്തുകൊണ്ടാണെന്നും, ഇത്രയും വര്‍ഷം എന്തുചെയ്യുകയായിരുന്നുവെന്നും ജസ്റ്റിസ് രേഖ പാല്ലി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക