സംസ്ഥാനത്തെ സ്കൂളുകളിൽ കോവിഡ് വാക്സിനേഷൻ ഇന്നും തുടരും. 15 മുതൽ 18 വരെ പ്രായമുള്ള കുട്ടികൾക്കാണ് വാക്സിൻ നൽകുന്നത്. രക്ഷിതാക്കളുടെ സമ്മതത്തോടെയാണ് വാക്സിനേഷൻ നൽകുക. സംസ്ഥാനത്ത് 967 സ്കൂളുകളിൽ കുട്ടികൾക്ക് വാക്സിൻ നൽകും. വാക്സിനേഷന് അർഹതയുള്ള അഞ്ഞൂറിലേറെ വിദ്യാർഥികളുള്ള സ്കൂളിലാണ് വാക്സിനേഷന് സൗകര്യം ചെയ്തിട്ടുള്ളത്. കഴിഞ്ഞ ദിവസം രാവിലെ ഒൻപത് മണി മുതലാണ് വാക്സിനേഷന് ആരംഭിച്ചത്. കോവാക്സിനാണ് വിദ്യാർഥികൾക്ക് നൽകുക. പൂർണമായും രക്ഷിതാക്കളുടെ സമ്മതത്തോടെ തന്നെയാണ് വാക്സിനേഷന് നടക്കുന്നത്.
ആധാറോ സ്കൂൾ ഐ.ഡി കാർഡോ വാക്സിനേഷന് നിർബന്ധമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് 15 വയസിനും 18 വയസിനും ഇടയിൽ പ്രായമുള്ള 55 ശതമാനം കുട്ടികൾക്ക് ഇതുവരെ വാക്സിൻ നൽകിയിട്ടുണ്ട്. സാധാരണ വാക്സിനേഷൻ കേന്ദ്രങ്ങൾ പോലെ കാത്തിരിപ്പ് സ്ഥലം, വാക്സിനേഷൻ റൂം, ഒബ്സർവേഷൻ റൂം എന്നിവ സ്കൂളുകളിലും സജ്ജീകരിച്ചിട്ടുണ്ട്. രാവിലെ 9 മണി മുതൽ വൈകീട്ട് 3 മണി വരെയാണ് സ്കൂളുകളിലെ വാക്സിനേഷൻ സമയം. സ്കൂളുകളുടെ സൗകര്യം കണക്കിലെടുത്ത് വാക്സിനേഷൻ സമയത്തിൽ മാറ്റം വന്നേക്കാമെന്നും അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക