പലസ്തീനില്‍ ജയിലില്‍ കഴിയുന്നവര്‍ തങ്ങളുടെ ബീജം ഉരുളക്കിഴങ്ങ് ചിപ്സിന്റെ പാക്കറ്റുകളിലാക്കി കടത്താറുണ്ടെന്ന് പലസ്തീൻ മീഡിയ വാച്ച് (പിഎംഡബ്ല്യു) സംഘടനയുടെ റിപ്പോർട്ട്. പിഎംഡബ്ല്യുവിനെ ഉദ്ധരിച്ച് ജറുസലേം പോസ്റ്റ് എന്ന വെബ്സൈറ്റാണ് അവിശ്വസനീയമായ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
മോചിപ്പിക്കപ്പെട്ട തടവുകാരിൽ ഒരാളായ റാഫത്ത് അൽ ഖരാവിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ നാല് കുട്ടികള്‍ക്ക് ഇത്തരത്തില്‍ ജന്മം നല്‍കിയതായി ഇയാള്‍ അവകാശപ്പെട്ടു. കാന്റീന്റെ മറവിലാണ് ബീജം കടത്തുന്നതെന്നും ഇയാള്‍ പറയുന്നു.
പ്രത്യേക രീതിയില്‍ ഇത് കെട്ടിയാണ് സന്ദര്‍ശിക്കാന്‍ എത്തുന്ന കുടുംബാംഗങ്ങള്‍ക്ക് ബീജം കൈമാറുന്നത്. ജയില്‍ അധികൃതര്‍ സന്ദര്‍ശകരെ കാണാനായി തങ്ങളുടെ പേര് വിളിക്കുന്നതിനു നിമിഷങ്ങള്‍ മുൻപാണ് ബീജം പുറത്തെടുത്ത് കവറിലാക്കിയിരുന്നതെന്നും ഇയാള്‍ പറയുന്നു.
ഇത്തരത്തില്‍ നിരവധി പേര് ബീജം കടത്തി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയതായും ഇയാള്‍ പറയുന്നു. അൽ അഖ്സ മാര്‍ട്യേഴ്സ് ബ്രിഗേഡ്സ് എന്ന സംഘടനയിലെ അംഗമായിരുന്നു അല്‍ ഖരാവി. 15 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ഇയാള്‍ കഴിഞ്ഞ മാര്‍ച്ചിലാണ് പുറത്തിറങ്ങുന്നത്.
ഇത്തരത്തില്‍ ജയിലില്‍ കിടന്ന തടവുകാരില്‍ നിന്നും ഏകദേശം 101 കുഞ്ഞുങ്ങള്‍ ജനിച്ചിട്ടുണ്ടെന്നാണ് പിഎംഡബ്ല്യു അറിയിക്കുന്നത്. ഇയാളുടെ വെളിപ്പെടുത്തല്‍ സമൂഹമാധ്യമങ്ങളിലും ചര്‍ച്ചയായി. ഇത് അവിശ്വസനീയവും അപ്രായോഗികവുമാണെന്ന് നിരവധി പേര് വിലയിരുത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക