സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കൊല്ലത്തെ വിസ്മയ കേസിന്റെ വിസ്താരത്തിനിടെ വഴിത്തിരിവ്. കേസിലെ പ്രതിയായ കിരണിന്റെ പിതാവ് സദാശിവൻപിള്ള കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചു. ആത്മഹത്യാകുറിപ്പ് എഴുതി വച്ച ശേഷമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് സദാശിവൻ പിള്ള കോടതിയിൽ മൊഴി നൽകി.
വിസ്മയയുടെ മരണശേഷം പൊലീസിന് നൽകിയ മൊഴിയിലോ മാധ്യമങ്ങളോടോ ആത്മഹത്യാക്കുറിപ്പിനെകുറിച്ച് കിരണിന്റെ അച്ഛൻ സദാശിവൻപിള്ള പറഞ്ഞിരുന്നില്ല.
മുറിയിലെ ശബ്ദം കേട്ടെത്തിയപ്പോൾ നിലത്ത് കിടത്തിയ നിലയിലാണ് വിസ്മയയെ കണ്ടതെന്നായിരുന്നു അന്നത്തെ മൊഴി. എന്നാലിപ്പോൾ കൊല്ലം കോടതിയിൽ കേസിലെ വിസ്താരത്തിനിടെ യാണ് ആത്മഹത്യാകുറിപ്പ് ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയത്.
അന്ന് വീട്ടിലെത്തിയ ഒരു പൊലീസുകാരന് ആത്മഹത്യാക്കുറിപ്പ് കൈമാറിയെന്ന് സദാശിവൻപിള്ള കോടതിയിൽ പറഞ്ഞു.
ഈ സാഹചര്യത്തിൽ സദാശിവൻപിള്ള കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. ഇത് കോടതി അംഗീകരിക്കുകയായിരുന്നു. കേസിലെ പതിനൊന്നാം സാക്ഷിയാണ് കിരണിന്റെ അച്ഛൻ സദാശിവൻപിള്ള .
കഴിഞ്ഞ വർഷം ജൂൺ ഇരുപത്തിയൊന്നിനാണ് ശാസ്താംകോട്ട പോരുവഴിയിലെ ഭർതൃഗൃഹത്തിൽ വിസ്മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കേസിൽ അറസ്റ്റിലായ വിസ്മയയുടെ ഭർത്താവ് കിരൺകുമാർ ജയിലിലാണ്. വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടർന്നുള്ള ആത്മഹത്യയെന്നാന്ന് കേസ്.
ആത്മഹത്യ പ്രേരണയടക്കം ഒൻപത് വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. കേസിലെ വിസ്താരം കൊല്ലം കോടതിയിൽ വരുംദിവസങ്ങളിലും തുടരും .
പ്രതികരിക്കാൻ ഇവിടെ എഴുതുക