കോവിഡ് നിയമലംഘനങ്ങളില്‍ പിഴയായി കേരളത്തില്‍ ഈടാക്കിയത് മുന്നൂറ്റിയമ്പത് കോടിയോളം രൂപ. സംസ്ഥാനത്തെ 66 ലക്ഷത്തോളം പേര് നിയമനടപടി നേരിട്ടപ്പോള്‍ മാസ്കില്ലാത്തതിന് മാത്രം ഇരുന്നൂറ്റി പതിമൂന്ന് കോടിയിലേറെ രൂപ പിഴയായി കിട്ടി. രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച് രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോഴത്തെ കണക്കാണിത്. അതിനിടെ ഔദ്യോഗിക തീരുമാനം വന്നില്ലെങ്കിലും മാസ്കില്ലാത്തതില് ഉള്‍പ്പെടെ കേസെടുക്കുന്നത് പൊലീസ് നാമമാത്രമായി കുറച്ചു.
കോവിഡിനെതിരെ പോരാടാന്‍ രാജ്യം ഒന്നടങ്കം അടച്ചുപൂട്ടിയിട്ട് ഇന്ന് രണ്ട് വര്‍ഷമാവുകയാണ്. മാറി മാറി തുടര്‍ന്ന നിയന്ത്രണകാലം നാടിനും നാട്ടുകാര്‍ക്കും സാമ്പത്തിക നഷ്ടത്തിന്റേതായിരുന്നെങ്കില് നേട്ടക്കണക്കാണ് പൊലീസിന്. 2020 മാര്‍ച്ച് മുതല്‍ കഴിഞ്ഞ ദിവസം വരെ വിവിധ നിയന്ത്രണലംഘനങ്ങളിലായി നടപടി നേരിട്ടത് 66 ലക്ഷത്തോളം പേരാണ്. അതായത് സംസ്ഥാനത്തെ 25 ശതമാനത്തോളം പേരും പൊലീസിന് മുന്നില്‍പെട്ടു. ഏറ്റവും കൂടുതല്‍പേര്‍ക്കും വിനയായത് മാസ്ക് ധരിക്കാത്തത്, 4273735 പേരാണ് ഇതിന് പിഴയടച്ചത്. നിയന്ത്രണലംഘനത്തിന് 500 മുതല്‍ 2000 വരെയാണ് പിഴ. അങ്ങിനെ മാസ്കില്ലാത്തവരില്‍ നിന്ന് മാത്രം 213കോടി 68 ലക്ഷത്തിലേറെ രൂപ പിരിച്ചെടുത്തു. മറ്റ് നിയന്ത്രണ ലംഘനങ്ങള്‍ക്കും ശരാശരി 500 രൂപ കണക്കാക്കിയാല്‍ ഖജനാവിലെത്തിയത് മുന്നൂറ് കോടി പിന്നിടും.
കോവിഡ് പരിശോധന ചാകരക്കൊയ്ത്തായിരുന്നെങ്കിലും പൊലീസ് ഇപ്പോള്‍ അവസാനിപ്പിച്ച മട്ടാണ്. നിര്‍ബന്ധമായും കേസെടുക്കണമെന്ന് നിര്‍ദേശം ഡി.ജി.പി പിന്‍വലിച്ചു. എന്നാല്‍ ദുരന്തനിവാരണ നിയമപ്രകാരമുള്ള കേസുകളൊഴിവാക്കാന്‍ കേന്ദ്രനിര്‍ദേശമുണ്ടെങ്കിലും പൊലീസ് കേസെടുക്കുന്നത് സംസ്ഥാനം തയാറാക്കിയ കേരള പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരമാണ്. ഇത് മരവിപ്പിച്ച് സംസ്ഥാന ഉത്തരവിറങ്ങും വരെ പിഴയീടാക്കുന്നതില്‍ തടസമില്ലെന്നാണ് പൊലീസ് വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക