ദോഹ∙ ഈദ് അവധിയാഘോഷിക്കാൻ പ്രവാസികൾ നാട്ടിലേക്ക് തിരിക്കാൻ തുടങ്ങിയതോടെ ടിക്കറ്റ് നിരക്ക് കൂട്ടി വിമാനക്കമ്പനികൾ. സർക്കാർ മേഖലയിൽ 9 ദിവസമാണ് ഇത്തവണ ഈദ് അവധി. കോവിഡ് യാത്രാ നിയന്ത്രണങ്ങളെ തുടർന്നുള്ള രണ്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നാട്ടിലെ കുടുംബത്തിനും ബന്ധുക്കൾക്കും ഒപ്പം ഈദ് ആഘോഷിക്കാൻ മിക്ക പ്രവാസികളും തയാറെടുക്കുന്നത്. ഇന്ത്യയും ഖത്തറും കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയവർക്കുള്ള ക്വാറന്റീൻ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ നീക്കിയതോടെയാണ് കൂടുതൽ പേരും ഇത്തവണ ഈദ് ആഘോഷത്തിനായി നാട്ടിലേക്ക് പോകുന്നതും
ഏപ്രിൽ ആദ്യ വാരം മുതൽ തന്നെ ഇന്ത്യയിലേക്കും തിരികെ ദോഹയിലേക്കുമുള്ള ടിക്കറ്റ് നിരക്ക് ഉയർന്നിരുന്നു. വിമാന നിരക്ക് ഉയരുന്നതിനിടയിലും നാട്ടിലേക്കുള്ള യാത്ര വേണ്ടെന്നുവയ്ക്കാൻ കഴിയാതെ വരുന്ന പ്രവാസിയുടെ ദൗർബല്യമാണ് ലാഭം കൊയ്യാൻ വിമാനക്കമ്പനികൾക്ക് അവസരം നൽകുന്നത്. ദോഹയിൽ നിന്ന് കേരളം, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കുള്ള യാത്രാ ബുക്കിങ്ങുകളാണ് കൂടുതലും. നേരത്തെ ടിക്കറ്റ് എടുത്തവർക്ക് നിരക്ക് വർധനയിൽ നിന്ന് ചെറിയ തോതിൽ രക്ഷനേടാൻ കഴിഞ്ഞിട്ടുണ്ട്.
ഇന്ത്യയുടെ ബജറ്റ് എയർലൈൻ ആയ ഇൻഡിഗോയും ഖത്തർ എയർവേയ്സും തമ്മിലുള്ള കോഡ് ഷെയറിങ് കരാർ ഒരു പരിധി വരെ യാത്രക്കാർക്ക് ഗുണകരമായി. ദോഹയിൽ നിന്ന് കേരളത്തിലേക്ക് ഇൻഡിഗോ, എയർഇന്ത്യ എക്സ്പ്രസ് എന്നിവയ്ക്ക് പുറമെ ഖത്തർ എയർവേയ്സ് മാത്രമാണ് നിലവിൽ സർവീസ് നടത്തുന്നത്. നിരക്ക് വർധന താങ്ങാനാകാതെ ഷാർജ വഴി കേരളത്തിലേക്ക് കണക്ഷൻ വിമാനങ്ങളിൽ പോകുന്നവരും കുറവല്ല. ഈദ് സീസൺ കഴിഞ്ഞാൽ ജൂലൈ-ഓഗസ്റ്റിൽ സ്കൂളുകൾക്ക് മധ്യ വേനൽ അവധി തുടങ്ങുന്നതോടെ ടിക്കറ്റ് നിരക്ക് നിലവിലതിന്റെ ഇരട്ടിയാകും. ഫിഫ ലോകകപ്പിന് ഖത്തർ ആതിഥേയത്വം വഹിക്കുന്നതിനാൽ ഈ വർഷം ഖത്തറിലേക്കും തിരിച്ചുമുള്ള വിമാന നിരക്ക് വർധിക്കുമെന്നതല്ലാതെ കുറയുമെന്ന പ്രതീക്ഷയില്ലെന്നാണ് പ്രവാസികൾ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക