തങ്ങളുടെ അധീനതയിലുള്ള ഗ്രേറ്റർ കോക്കസസ് മലനിരകളിൽ വമ്പൻ ഉപഗ്രഹവേധ ലേസർ പദ്ധതി റഷ്യ ഒരുക്കുന്നതായി റിപ്പോർട്ട്.
റഷ്യയുടെ മുകളിലൂടെ കടന്നുപോകുന്ന ഉപഗ്രഹങ്ങളെ വേണമെങ്കിൽ തകരാർ വരുത്തി നിർവീര്യമാക്കാൻ അനുവദിക്കുന്ന സ്പേസ് ലേസർ പദ്ധതി ഇലക്ട്രോ- ഒപ്റ്റിക്കൽ വാർഫെയർ എന്ന നവീനയുദ്ധത്തിനായാകും റഷ്യ ഉപയോഗിക്കുകയെന്നു റിപ്പോർട്ടുണ്ട്.
ബഹിരാകാശ മേഖലയിലെ പുതിയ ഗവേഷണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സ്പേസ് റിവ്യൂ എന്ന പോർട്ടലാണ് ഇക്കാര്യം പുറത്തുവിട്ടത്.
വിവിധ രേഖകളുടെ വെളിച്ചത്തിൽ, റഷ്യയിലെ ക്രോണ ചാപൽ പർവതത്തിലെ ക്രോണ സ്പേസ് സർവെയ്ലൻസ് കോംപ്ലക്സിലാണു കലീന എന്നു പേരുള്ള ബഹിരാകാശ ലേസർ പദ്ധതി റഷ്യ ഒരുക്കിയിരിക്കുന്നത്.
ലേസറുകൾ ഉപയോഗിച്ച് ഉപഗ്രഹത്തിന്റെ വൈദ്യുത, ഒപ്റ്റിക്കൽ സംവിധാനങ്ങൾ നിർവീര്യമാക്കാൻ അനുവദിക്കുന്നതാണു പദ്ധതി.
റഷ്യൻ പ്രതിരോധ മന്ത്രാലയം നൽകിയ കരാർപ്രകാരം, റഷ്യൻ സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ കോർപറേഷനാണു പദ്ധതി രൂപീകരിച്ചത്.
2011ൽ തുടങ്ങിയ പദ്ധതി വിവിധ കാരണങ്ങളാൽ നീണ്ടു പോകുകയായിരുന്നു. ഇതിന്റെ നവീന ഒപ്റ്റിക്സ് സിസ്റ്റം വികസിപ്പിക്കാനായി കരാർ ഏറ്റെടുത്ത ഫെംറ്റോയെന്ന കമ്പനി ഇടയ്ക്കു പാപ്പരായിപ്പോയതും പദ്ധതി താമസിക്കാനിടയാക്കി.
2014ൽ ക്രൈമിയ പിടിച്ചെടുത്ത റഷ്യൻ സൈനിക നടപടിയെത്തുടർന്ന് പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്കെതിരെ വലിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയതും പദ്ധതിക്കു തിരിച്ചടിയായി.
പ്രത്യേകം നിർമിച്ച ഒരു കെട്ടിടസമുച്ചയത്തിലാണു കലീന സ്പേസ് ലേസർ റഷ്യ സ്ഥാപിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക