സിനിമയിൽ അവസരം വാഗ്ദാനം നൽകി പ്രശസ്ത കന്നഡ സംവിധായകൻ കിരൺരാജിന്റെ പേരിൽ വ്യാജ ഫോൺ കോൾ തട്ടിപ്പ്. മലയാള സിനിമയിലെ പ്രശസ്ത നടി മാലാ പാർവതി ആണ് ഈ തട്ടിപ്പിന് ഇരയാകേണ്ടി വന്നത്.
കന്നഡ സിനിമയിൽ നിന്ന് പാൻ ഇന്ത്യ തലത്തിൽ ഇതിഹാസ വിജയമായി മാറിയ ‘777 ചാർളി’യിലൂടെ പ്രശസ്തനായി മാറിയ മലയാളി കൂടിയായ സംവിധായകനാണ് കിരൺരാജ്.
പുതിയ ചിത്രത്തിൽ അഭിനയിക്കാനായി ഡേറ്റ് ആവശ്യപ്പെട്ടുകൊണ്ട് മാല പാർവതിയെ നിരന്തരം ഈ അജ്ഞാത വ്യക്തി കിരൺരാജിന്റെ പേര് പറഞ്ഞ് ഫോണിൽ ബന്ധപ്പെട്ടുകൊണ്ടിരുന്നു.
സംശയാസ്പദമായ സാഹചര്യം അനുഭവപ്പെട്ട മാല പാർവതി ‘777 ചാർളി’ എന്ന ചിത്രത്തിന്റെ സൗണ്ട് ഡിസൈനറും പരിചയക്കാരനും കൂടിയായ എം. ആർ. രാജകൃഷ്ണനെ ബന്ധപെട്ടു. രാജകൃഷ്ണൻ വഴി ഈ വിഷയം കിരൺരാജ് അറിഞ്ഞതോട് കൂടിയാണ് തട്ടിപ്പിന്റെ കഥ എല്ലാവരും തിരിച്ചറിയുന്നത്.
കിരൺരാജിന്റെ നിർദേശ പ്രകാരം അദ്ദേഹത്തെ കോൺഫറൻസ് കോളിൽ ബന്ധിപ്പിച്ചുകൊണ്ട് തന്നെ മാലാ പാർവതി ഈ അജ്ഞാത വ്യക്തിയെ ഫോൺ വിളിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു.
‘‘മാലാ മാഡം ഫോൺ എന്നെ കോൺഫറൻസ് കോളിൽ ഇട്ട് അയാളോട്, കിരൺ രാജിനോട് സംസാരിക്കുന്നു എന്ന വ്യാജേന വിശദ വിവരങ്ങൾ പങ്കുവെക്കാൻ ആവശ്യപ്പെട്ടു.
അയാൾ സംസാരിക്കാൻ തുടങ്ങിയപ്പോൾ ഞാൻ നേരിട്ട് കോളിൽ ഇടപെടുകയും അയാളോട് ആരാണ് എന്നും എന്താണ് ഉദ്ദേശം എന്നും ചോദ്യം ചെയ്യുകയും ചെയ്തു.
അപ്പോഴേക്കും അയാൾ കുരുക്ക് മനസ്സിലാക്കി കോൾ കട്ട് ചെയ്ത് ഫോൺ സ്വിച്ച് ഓഫും ചെയ്തു. ഫോൺ കോളിന്റെ ശബ്ദ രേഖ ഞങൾ റെക്കോർഡ് ചെയ്യുകയും ചെയ്തു” എന്ന് സിനിമ സ്റ്റൈലിൽ അജ്ഞാതനെ കുടുക്കിയ അനുഭവം കിരൺ രാജ് പങ്കുവെച്ചു.
‘‘ഇത് വളരെ ഗൗരവകരമായ വിഷയം ആണ്. ഒരു ഉത്തരവാദിത്വമുള്ള പൗരൻ എന്ന നിലയിൽ ഇത് എനിക്ക് ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ കഴിയില്ല. മാല പാർവതി മാഡം വളരെ ശക്തമായി തന്നെ ഈ പ്രശ്നം നേരിട്ടു.
പക്ഷേ ഇവരെ പോലെയുള്ളവരുടെ കുടുക്കിൽ നിരവധി ചെറുപ്പക്കാർ വീഴുമോ എന്ന് ഭയം ഉണ്ടാക്കുന്നു. പ്രത്യേകിച്ച് യുവതികൾ.
ഈ അജ്ഞാതൻ ഇതുപോലെ വേറെയും പലരേയും ഇത്തരത്തിൽ പറ്റിച്ചിട്ടുണ്ടാകാമെന്ന കാര്യത്തിലും ഞാൻ ബോധവാനാണ്” എന്നും കിരൺ രാജ് ഈ വിഷയത്തിൽ അദ്ദേഹത്തിന്റെ ആശങ്ക പങ്കുവച്ചു.
തട്ടിപ്പ് അനുഭവം വെളിപ്പെടുത്തി മാലാ പാർവതി പങ്കുവച്ച കുറിപ്പ് താഴെ:
777 ചാർളി എന്ന ചിത്രത്തിന്റെ സംവിധായകൻ ആണ് എന്ന് പറഞ്ഞ് എനിക്ക് കോൾ വന്നത് ഈ മാസം 20നാണ്.18 ദിവസത്തെ ഡേറ്റ് ആണ് ചോദിച്ചത്. ശിവാനി ഗുപ്ത എന്നൊരു ബോളിവുഡ് പ്രൊഡക്ഷൻ ആള് വിളിക്കുമെന്നും പറഞ്ഞു.
എന്നാൽ സംശയം തോന്നിയപ്പോൾ സൗണ്ട് ഡിസൈനർ രാജാകൃഷ്ണനെ ഫോണിൽ വിളിച്ചു. സംവിധായകൻ കിരൺ രാജ് എന്നെ വിളിച്ചിട്ടുണ്ടാകുമോ എന്ന് സംശയം പ്രകടിപ്പിച്ചു. അപ്പോൾ തന്നെ രാജാ കൃഷ്ണൻ കോൺഫറൻസ് കോൾ ആക്കി കിരൺ രാജിനെ ആഡ് ചെയ്തു. വിഷയം പറഞ്ഞപ്പോൾ, ആൾ ആകെ വിഷമിക്കാൻ തുടങ്ങി. എന്ത് ചെയ്യാം എന്നാലോചിച്ചപ്പോൾ, എന്നെ വിളിച്ച ആളെ ഞാൻ ആ കോളിൽ അഡ് ചെയ്യാം എന്ന് പറഞ്ഞു.
കോൾ അയാൾ എടുത്തു. ഞാൻ എന്നെ പരിചയപ്പെടുത്തി, എന്നെ വിളിച്ചിരുന്നില്ലേ എന്ന് ചോദിച്ചു. ഉവ്വ് എന്നയാൾ മറുപടി പറഞ്ഞു. 777 ചാർളിയുടെ സംവിധായകൻ, കിരൺ രാജ് അല്ലെ എന്ന ചോദ്യത്തിന് അതെ കിരൺ രാജ് ആണ് എന്നദ്ദേഹം മറുപടി നൽകി. പ്രൊഡക്ഷന്റെ വിവരങ്ങൾ ചോദിച്ചപ്പോൾ, തിരിച്ച് വിളിക്കാമെന്ന് അയാൾ.
ഉടനെ തന്നെ യഥാർഥ സംവിധായകൻ, ഇടപ്പെട്ടു.ഞാനാണ് കിരൺ രാജ് ! എന്റെ പേരിൽ താൻ ഏത് പ്രൊഡക്ഷൻ ഹൗസ് ആണ് ആരംഭിച്ചത് എന്നൊക്കെ ചോദിച്ചപ്പോൾ, കട്ട് ചെയ്ത് പോയി.
വേറെയും ആക്ടേഴ്സിനെ ഈ ആൾ ,കിരൺ രാജിന്റെ പേരിൽ വിളിച്ചിട്ടുണ്ട് എന്നാണ് അറിയാൻ സാധിച്ചത്.777 ചാർളി എന്ന കന്നട സിനിമ, ഈ അടുത്തിറങ്ങിയ ഹിറ്റ് സിനിമയാണ്.
കാസർകോടുകാരനായ ഇദ്ദേഹത്തിന്റെ പേരുപയോഗിച്ചാണ് തട്ടിപ്പ് നടത്താൻ ശ്രമിച്ചത്.+918848185488 ഈ നമ്പറിൽ നിന്നാണ് വിളി വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക