മുംബൈ: ഓസ്ട്രേലിയയിൽ നടക്കേണ്ട ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിലെ ഏതാനും സ്ഥാനങ്ങളിൽ ഇപ്പോഴും സിലക്ടർമാർക്ക് ആശയക്കുഴപ്പം തുടരുന്നു.
ഏഷ്യ കപ്പ് ക്രിക്കറ്റ് തുടങ്ങാനിരിക്കെ ലോകകപ്പിൽ ആരൊക്കെ കളിക്കണമെന്ന കാര്യം വ്യക്തമല്ലെന്നാണു സിലക്ടര്‍മാരുടെ വാദം.
ലോകകപ്പിനുള്ള 80–90 ശതമാനം ടീമംഗങ്ങള്‍ തീരുമാനിക്കപ്പെട്ടതായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ ടീം സിലക്ടർമാർ ഇതിനെ പൂർണമായി പിന്തുണയ്ക്കുന്നില്ലെന്നും ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ടീം സിലക്ഷന്‍ കമ്മിറ്റിയിലെ ഒരാൾ പുറത്തുവിടുന്ന വിവരം അനുസരിച്ച് ഇന്ത്യൻ ടീമിലെ ചില സ്ഥാനങ്ങളിൽ ആര് കളിക്കണമെന്നതിൽ ഇപ്പോഴും ചർച്ച തുടരുകയാണ്. മുൻ ക്യാപ്റ്റൻ വിരാട് കോലിയാണ് അതിൽ പ്രധാനം.
ഇതുവരെ ഫോം കണ്ടെത്താൻ താരത്തിനു സാധിച്ചില്ലെങ്കിലും കോലി ഏഷ്യ കപ്പിൽ കളിക്കുന്നുണ്ട്. ഏഷ്യ കപ്പിലും കോലി തിളങ്ങിയില്ലെങ്കിൽ താരത്തിന്റെ ടീമിലെ സ്ഥാനം അപകടത്തിലാകും.
‘‘രോഹിത് ശർമ മാനേജ്മെന്റിന്റെ നിലപാടായിരിക്കാം പറയുന്നത്. എന്നാൽ സിലക്ടർമാരെന്ന നിലയിൽ ടീമിലെ ചിലരുടെ സ്ഥാനങ്ങളിൽ ഇപ്പോഴും സംവാദങ്ങൾ തുടരുകയാണ്.
ജസ്പ്രീത് ബുമ്രയുടേയും ഹര്‍ഷൽ പട്ടേലിന്റെയും പരുക്ക് സംബന്ധിച്ച വിവരങ്ങളും ഇനി ലഭിക്കാനുണ്ട്. ഇരുവരും ഇപ്പോൾ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണുള്ളത്.
വിരാടിന്റെ കാര്യമാണെങ്കിൽ ഏഷ്യാ കപ്പിൽ അദ്ദേഹത്തിന്റെ പ്രകടനം നോക്കേണ്ടിവരും’’– സിലക്ടർ ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക