നെടുമുടി വേണുവിന്റെ വിയോഗത്തോടെ മലയാള സിനിമയ്ക്ക് ഉണ്ടായ തീരാനഷ്ടം ഒരാണ്ടിലേക്ക് കടക്കുന്ന ഈ വേളയിൽ അദ്ദേഹത്തെ പറ്റിയുള്ള ഓർമകൾ പങ്കുവയ്ക്കുകയാണ് അദ്ദേഹത്തിന്റെ ഭാര്യയായ സുശീല.
” ആലപ്പുഴ എസ്ഡി കോളേജിലാണ് ഞങ്ങള്‍ പഠിച്ചത്. ഞാന്‍ കോളേജില്‍ പഠിക്കാനെത്തിയപ്പോഴെക്കും അദ്ദേഹം പഠനം കഴിഞ്ഞ് പോയിരുന്നു. എങ്കിലും ഇടയ്ക്ക് കോളേജിലേക്ക് വരും. കൂട്ടത്തില്‍ ഫാസിലുമുണ്ടാകും. ഒരിക്കല്‍ എനിക്ക് പനി പിടിച്ച് കിടപ്പിലായി. അന്ന് നെടുമുടിയിലാണ് ഞങ്ങളുടെ തറവാട്.
‘ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍’ എന്ന സിനിമയുടെ ഷൂട്ടിങ്ങ് ആലപ്പുഴയില്‍ നടക്കുകയാണ്. അടൂര്‍ ഭാസി സാറും കൂടെ വന്നിട്ടുണ്ടെന്ന് പറഞ്ഞു. അന്നാണ് എന്നോട് ‘സുശീലയെ ഇഷ്ടമാണ്, കല്യാണം കഴിക്കാന്‍ താല്പര്യമുണ്ടെന്ന്’ അദ്ദേഹം പറഞ്ഞു.
അന്ന് അദ്ദേഹം സിനിമയില്‍ അഭിനയിച്ച് തുടങ്ങിയിട്ടേയുള്ളു. ഞങ്ങള്‍ ബന്ധുക്കള്‍ കൂടിയായിരുന്നു. ആരും വിവാഹത്തെ എതിര്‍ക്കില്ലെന്നാണ് കരുതിയത്. അങ്ങനെ അദ്ദേഹം എന്റെ അച്ഛനെ വന്ന് കണ്ട് കാര്യം പറഞ്ഞു. അതിന് മറുപടിയായി അച്ഛനൊന്നും മിണ്ടിയില്ല. പകരം അദ്ദേഹത്തിന്റെ അമ്മയ്ക്ക് കത്തെഴുതിയിട്ട് ഈ ബന്ധത്തിന് താല്പര്യമില്ലെന്ന് പറഞ്ഞു. ഇതിന് ശേഷം വീട്ടുകാര്‍ എനിക്ക് കല്യാണം ആലോചിച്ച് തുടങ്ങി.
കുറച്ച് കാലം കൂടി കഴിഞ്ഞപ്പോള്‍ ശശിയേട്ടന് വീണ്ടും അച്ഛനെ പോയി കണ്ടു. അന്നേരവും അച്ഛന് സമ്മതിച്ചില്ല. എന്തായാലും വിവാഹം കഴിക്കാന്‍ തന്നെയായിരുന്നു ഞങ്ങളുടെ തീരുമാനം. അങ്ങനെ ശശിയേട്ടന്റെ മൂത്തസഹോദരന്റെ വീട്ടില്‍ താമസിച്ച് കല്യാണത്തിന് പോയി. ഞങ്ങളുടെ കല്യാണമാണെന്ന് അറിഞ്ഞതോടെ പലരും വന്നു. ഇതിന് ശേഷമാണ് ശശിയേട്ടന് സിനിമയില്‍ കൂടുതല്‍ തിരക്കാവുന്നത്.
പല കാര്യങ്ങളിലും അല്പം നിര്‍ഭാഗ്യം അദ്ദേഹത്തിനുണ്ടെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അവാര്‍ഡിന്റെ കാര്യത്തിലും അങ്ങനെയായിരുന്നു. പിന്നെ ചെറുപ്പം മുതലേ പ്രമേഹം അലട്ടിയിരുന്നു. ആഹാര കാര്യത്തിലൊക്കെ ശ്രദ്ധ പുലര്‍ത്തി. കരളിനെ കാന്‍സര്‍ ബാധിച്ചപ്പോഴും പ്രതീക്ഷുണ്ടായിരുന്നു. മൂന്ന് ശസ്ത്രക്രിയ ചെയ്തിട്ടും ഫലമുണ്ടായില്ല.
കരള്‍ മാറ്റി വെക്കണമായിരുന്നു. കരള്‍ പകുത്ത് നല്കാന് ഞാന്‍ തയ്യാറായിരുന്നെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. ‘ആയൂസ് വില കൊടുത്ത് വാങ്ങിയാലും വലിയ ഫലം ചെയ്യില്ല, ജനനത്തിന് സ്വാഭാവികമായ മരണവുമുണ്ട്. അത് നടക്കേണ്ട സമയത്ത് നടക്കുമെന്നും’ അദ്ദേഹം പറയുമായിരുന്നു.” താരപത്നി വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക