കണ്ണൂർ പാനൂരിൽ വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയ ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ പൊന്നാനിയിലെ സുഹൃത്തിനെയും വധിക്കാൻ പദ്ധതിയിട്ടിരുന്നതായി പൊലീസ്.
കുഞ്ചാക്കോ ബോബൻ നായകനായ അഞ്ചാംപാതിരയെന്ന സിനിമ പ്രതിക്ക് പ്രചോദനമായെന്നാണ് പൊലീസ് പറയുന്നത് .
തെളിവെടുപ്പ് കഴിഞ്ഞ് പൊലീസ് സ്റ്റേഷനിലേക്ക് പോകും വഴിയാണ് ശ്യാംജിത്ത് ഇക്കാര്യം പൊലീസിനോട് പറയുന്നത്. വിഷണുപ്രിയയുടെ പൊന്നാനിയിലുള്ള സുഹൃത്തിനെ വധിക്കാനാണ് ശ്യാംജിത്ത് പദ്ധതിയിട്ടത്.
സ്വന്തമായി ആയുധമുണ്ടാക്കുക, പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ മറ്റൊരാളുടെ മുടി തെളിവായി പൊലീസിന് നൽകുക തുടങ്ങിയ കാര്യങ്ങൾ സിനിമയിൽ നിന്ന് കണ്ടുപഠിച്ചെന്നാണ് പ്രതിയുടെ വെളിപ്പെടുത്തൽ.
സിനിമ 20 തവണയാണ് ശ്യാംജിത്ത് കണ്ടത്. ഇത് കൂടാതെ കൊലപ്പെടുത്തുന്നതിന് വേണ്ട പദ്ധതി തയ്യാറാക്കുന്നതിന് പ്രതി ഗൂഗിളിന്റെ സഹായവും തേടിയിരുന്നു. കത്തിയുണ്ടാക്കാനാവശ്യമായ വസ്തുക്കൾ ഓൺലൈൻ വഴിയാണ് പ്രതി വാങ്ങിയത്.
വിഷ്ണുപ്രിയയെ കൊല്ലാനെത്തിയ പ്രതി ശ്യാംജിത്തിനെ കണ്ടിരുന്നതായി സമീപവാസിയായ മുകുന്ദൻ മാധ്യമങ്ങളോട് പറഞ്ഞു.
കെ.എസ്.ഇ.ബി ജീവനക്കാരനെന്ന വ്യാജേന പ്രതി പ്രദേശത്ത് കറങ്ങി നടക്കുകയായിരുന്നു. ഇയാൾ വൈദ്യുതി ലൈൻ നോക്കി നടന്നതിനാൽ സംശയം തോന്നിയില്ലെന്നും മുകുന്ദൻ പറഞ്ഞു. പ്രണയത്തിൽ നിന്ന് വിഷ്ണുപ്രിയ പിന്മാറിയതിന്റെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക