തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല മാര്‍ച്ച് ഏഴിന് ചൊവ്വാഴ്ച. രാവിലെ 10.30 നാണ് പണ്ടാര അടുപ്പില്‍ തീ പകരുക. ഉച്ചയ്ക്ക് 2.30 നാണ് പൊങ്കാല നിവേദ്യം. പൂജാരിമാരെ പ്രത്യേകമായി പൊങ്കാല നിവേദ്യത്തിനായി നിയോഗിച്ചിട്ടുണ്ട്. ക്ഷേത്രത്തില്‍ നിന്ന് 300 പൂജാരിമാരെയാണ് ഇതിനായി നിയോഗിച്ചിട്ടുള്ളത്.
കോവിഡ് മഹാമാരിക്ക് ശേഷമുള്ള ആദ്യ പൊങ്കാല ആഘോഷമാക്കുകയാണ് ജനങ്ങള്‍. പൊങ്കാലക്ക് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഉത്സവ ലഹരിയിലാണ് നാടും നഗരവും. തിരക്ക് നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടവും പൊലീസും പ്രയത്നിക്കും. യാത്രാ സൗകര്യവും സുരക്ഷയും ഉറപ്പാക്കും.
ഇക്കൊല്ലത്തെ ആറ്റുകാല്‍ ക്ഷേത്രത്തിലെ പൊങ്കാലയോടനുബന്ധിച്ചുള്ള കുത്തിയോട്ടത്തിന് പങ്കെടുക്കുന്നത് 743 കുട്ടികളാണ്. പൊങ്കാല മഹോത്സവത്തിന്റെ മൂന്നാം ദിവസമായ മാര്‍ച്ച് ഒന്ന് ബുധനാഴ്ചയാണ് ആറ്റുകാല്‍ ക്ഷേത്രത്തില്‍ ബാലന്മാര് കുത്തിയോട്ടവ്രതം ആരംഭിച്ചത്. 743 ബാലന്മാരാണ് ഇക്കുറി കുത്തിയോട്ട വ്രതം അനുഷ്ടിച്ച് കുത്തിയോട്ടത്തിന് തയ്യാറെടുക്കുന്നത്.
പൊങ്കാല ഉല്‍സവത്തോടനുബന്ധിച്ചുള്ള പ്രധാന ചടങ്ങുകളിലൊന്നാണ് കുത്തിയോട്ടവ്രതം. ക്ഷേത്രക്കുളത്തില്‍ കുളിച്ച് ക്ഷേത്രനടയില്‍ പ്രാര്‍ഥിച്ച് ഏഴു വെള്ളിനാണയങ്ങള്‍ അര്‍പ്പിച്ച് മേല്‍ശാന്തിയില്‍ നിന്നു വാങ്ങുന്ന പ്രസാദം നെറ്റിയിലണിയുന്നതോടെയാണ് വ്രതാരംഭത്തിനു തുടക്കമാകുന്നത്. ഇനിയുള്ള 7 ദിനം ഇവര്‍ ക്ഷേത്രത്തില്‍ താമസിക്കും. 7 ദിവസങ്ങള്‍ കൊണ്ട് 1008 നമസ്കാരങ്ങള്‍ പൂര്‍ത്തിയാക്കണമെന്നാണ് വിശ്വാസം. പൊങ്കാല ദിവസം വൈകിട്ട് കിരീടവും ആടയാഭരണങ്ങളും ധരിച്ച ബാലന്മാര്ക്ക് ചൂരല്‍ കുത്തും. 10 മുതല്‍ 12 വയസു വരെയുള്ള ബാലന്മാരാണ് ഈ അനുഷ്ഠാനത്തില്‍ പങ്കെടുക്കുന്നത്.
അതേസമയം ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും മാര്‍ച്ച് ഏഴിന് ചൊവ്വാഴ്ച പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് ഉത്തരവിറക്കി. എന്നാല്‍ മുന്‍നിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് സ്പെഷ്യല്‍ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചിട്ടുണ്ട്. പൊങ്കാല ദിവസമായ മാര്‍ച്ച് ഏഴ് ചൊവ്വാഴ്ച എറണാകുളത്തേക്കും നാഗര്‍കോവിലിലേക്കും അധിക സര്‍വീസുകള്‍ ഉണ്ടായിരിക്കുമെന്നും റെയില്‍വേ അറിയിച്ചു. മാത്രമല്ല പുലര്‍ച്ചെ 1:45 ന് എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസും ഉണ്ടാകും.
അതുപോലെ ഉച്ചക്ക് 2:45 ന് തിരുവനന്തപുരത്തു നിന്നും നാഗര്‍കോവിലിലേക്കും വൈകിട്ട് 3:30 ന് തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്കും ട്രെയിനുകള്‍ ഉണ്ടായിരിക്കും. ഇത്കൂടാതെ പത്ത് ട്രെയിനുകള്‍ക്ക് വിവിധയിടങ്ങളില്‍ അധിക സ്റ്റോപ്പും തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മൂന്ന് അണ് റിസര്‍വ്ഡ് എക്സ്പ്രസ് സ്പെഷ്യല്‍ ട്രെയിനുകള്‍ക്ക് കൂടുതല്‍ സെക്കന്റ് ക്ലാസ് ജനറല്‍ കോച്ചുകളും അനുവദിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. തിരുവനന്തപുരം-നാഗര്‍കോവില്‍ ട്രെയിനുകള്‍ക്കാണ് കൂടുതല്‍ സെക്കന്‍ഡ് ക്ലാസ് ജനറല്‍ കോച്ചുകള്‍ അനുവദിക്കുന്നത്.
ഇത് കൂടാതെ മാര്‍ച്ച് ഏഴിന് നാഗര്‍കോവില്‍ കോട്ടയം പാസഞ്ചര്‍, കൊച്ചുവേളി നാഗര്‍കോവില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ കൂടുതല്‍ സമയം തിരുവനന്തപുരത്ത് നിര്‍ത്തിയിടും. തിരക്ക് നിയന്ത്രിക്കാന്‍ മൂന്നു പാസഞ്ചര്‍ ട്രെയിനുകളില്‍ കൂടുതല്‍ സെക്കന്‍ഡ് ക്ലാസ് കോച്ചുകള്‍ ഒരുക്കാനും റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക