ന്യൂഡൽഹി: ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിച്ചതുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികളെ വിലക്കിയ ഡൽഹി സർവകലാശാലയുടെ തീരുമാനത്തെ വിമർശിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. ഇത്തരം നടപടികൾ സർവകലാശാലകളുടെ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും രാജ്യത്തിനാകെ അപമാനകരമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
ഡോക്യുമെന്ററിയുടെ പ്രദർശനവുമായി ബന്ധപ്പെട്ട് എൻഎസ്യുഐ ദേശീയ സെക്രട്ടറി ലോകേഷ് ചുഗ്, വിദ്യാർത്ഥി രവീന്ദർ എന്നിവരെയാണ് ഒരു വർഷത്തേക്ക് വിലക്കിയത്. മലയാളി വിദ്യാർത്ഥി ഉൾപ്പെടെ മൂന്ന് പേർക്കെതിരെയും എഫ്ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. 6 വിദ്യാർത്ഥികൾക്ക് കർശന മുന്നറിയിപ്പും നൽകിയിരുന്നു.
വിദ്യാർത്ഥികൾക്കെതിരായ നടപടിയെ വിമർശിച്ച് വിദ്യാർത്ഥി സംഘടനകൾ രംഗത്തെത്തിയിരുന്നു. അതേസമയം, തെറ്റ് മനസിലാക്കിയ ശേഷം ഇത്തരമൊരു തെറ്റ് ആവർത്തിക്കില്ലെന്ന് അധികൃതർക്ക് രേഖാമൂലം നൽകിയാൽ ഇളവ് നൽകാൻ സർവകലാശാല തയ്യാറാണെന്ന് സർവകലാശാല വൈസ് ചാൻസലർ യോഗേഷ് സിങ് വാർത്താ ഏജൻസിയോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക