തിരുവനന്തപുരം: കോവിഡ് ബാധിച്ചു കഴിഞ്ഞ വർഷം മരിച്ച അധ്യാപികയ്ക്ക് ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യ നിർണയത്തിൽ പങ്കെടുക്കാത്തതിന് കാരണം കാണിക്കൽ നോട്ടീസ്. കാസർകോട് പരവനടുക്കം ഗവ.എച്ച്എസ്എസിലെ ഹിന്ദി അധ്യാപികയായിരുന്ന വി.വി.രഞ്ജിനി കുമാരിക്കാണ് മരിച്ച് 7 മാസം കഴിഞ്ഞു നടന്ന പരീക്ഷയുടെ മൂല്യ നിർണയത്തിൽ പങ്കെടുത്തില്ലെന്ന പേരിൽ പൊതു വിദ്യാഭ്യാസ വകുപ്പിലെ ഹയർ സെക്കൻഡറി പരീക്ഷാ വിഭാഗം നോട്ടീസ് അയച്ചിരിക്കുന്നത്.
കഴിഞ്ഞ ആഗസ്റ്റിലാണ് കോവിഡ് ചികിത്സയ്ക്കിടെ രഞ്ജിനി വിട പറഞ്ഞത്. ഇത് കൂടാതെ തസ്തിക നഷ്ടപ്പെട്ടതിന്റെ പേരിൽ മൂല്യ നിർണയം ആരംഭിക്കും മുൻപേ സർവീസിൽ നിന്നും പിരിച്ചുവിട്ട ജൂനിയർ ഇംഗ്ലിഷ് അധ്യാപകർക്കും കാരണം കാണിക്കൽ നോട്ടീസ് അയച്ചിട്ടുണ്ട്.
നോട്ടീസ് ലഭിച്ചവരിൽ മാർച്ചിൽ വിരമിച്ചവരും ഡപ്യൂട്ടേഷനിൽ മറ്റു സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുമുണ്ട്. വകുപ്പ് നടപടിയിൽ ഇത്തരം അബദ്ധങ്ങൾ ഏറെയാണെന്നും എത്ര നിരുത്തരവാദിത്തപരമായാണ് വിഷയം കൈകാര്യം ചെയ്യുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും പ്രതിപക്ഷ അധ്യാപക സംഘടനകളായ എച്ച്എസ്എസ്ടിഎയും എഎച്ച് എസ്ടിഎയും വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക