ലണ്ടന്∙ ലോകം കണ്ട എക്കാലത്തെയും വിചിത്രമായ കൂടിച്ചേരലുകളിൽ ഒന്നിനാണ് ലണ്ടനിലെ ഹണ്ടേറിയൻ മ്യൂസിയം സാക്ഷ്യം വഹിച്ചത്. 16 വർഷം മുൻപ് അവയവമാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കിടെ ശരീരത്തിൽനിന്നു നീക്കം ചെയ്ത സ്വന്തം ഹൃദയം കാണാനാണ് ഹാംഷെയറിലെ റിങ്വുഡിൽനിന്നുള്ള ജെന്നിഫർ സട്ടൺ മ്യൂസിയത്തിൽ എത്തിച്ചേർത്തത്. ‘‘അവിശ്വസനീയമായ യാഥാർഥ്യം’’ – സ്വന്തം ഹൃദയം നേരിൽ കണ്ട നിമിഷത്തെ ജെന്നിഫർ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്.
ഹൃദ്രോഗം മൂലം 16 വർഷം മുമ്പ് മാറ്റിവച്ച ഹൃദയമാണ് ജെന്നിഫർ മ്യൂസിയത്തിൽ സന്ദർശിച്ചത്. ഇത് തന്റെ ശരീരത്തിലുണ്ടായിരുന്നതല്ലേ എന്നായിരുന്നു ഹൃദയം കണ്ടപ്പോൾ ആദ്യം മനസ്സിൽ വന്ന ചിന്ത എന്നാണ് ജെന്നിഫർ പറയുന്നത്. “22 വർഷം ജീവനോടെ കാത്തതാണ് ആ ഹൃദയം, ഒരു സുഹൃത്തിനെപ്പോലെയാണ് അതിനെയിപ്പോൾ എനിക്കനുഭവപ്പെടുന്നത്. മ്യൂസിയത്തിൽ നിരവധി വസ്തുക്കൾ ജാറുകളിലിരിക്കുന്നത് മുമ്പ് കണ്ടിട്ടുണ്ട്. പക്ഷേ ഇത് വിചിത്രമായൊരു അനുഭവമാണ്”. ജെന്നിഫർ പറയുന്നു.
റെസ്ട്രിക്ടീവ് കാർഡിയോമയോപതി എന്ന അസുഖം ബാധിച്ചതോടെയായിരുന്നു ജെന്നിഫറിന്റെ ഹൃദയമാറ്റ ശസ്ത്രക്രിയ. രക്തം പമ്പ് ചെയ്യാനുള്ള ശേഷി ഹൃദയത്തിന് നഷ്ടപ്പെടുന്ന അവസ്ഥയാണിത്. ജെന്നിഫറിന്റെ ജീവൻ രക്ഷിക്കാൻ ഹൃദയം മാറ്റി വയ്ക്കുകയായിരുന്നു ഏക പോംവഴി.
2007ലാണ് ജെന്നിഫർ സട്ടന് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രിക്രിയ നടത്തിയത്. പിന്നീട് ജെന്നിഫർ തന്റെ ഹൃദയം പ്രദർശനത്തിന് ഉപയോഗിക്കാൻ റോയൽ കോളജ് ഓഫ് സർജൻസിന് അനുമതി നൽകി. നിലവിൽ ജെന്നിഫറിന്റെ ഹൃദയം ലണ്ടനിലെ ഹണ്ടേറിയൻ മ്യൂസിത്തിൽ സന്ദർശകർക്കു മുന്നിൽ പ്രദർശനത്തിനു വച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക