നിഖിൽ തോമസിനു വ്യാജ ബിരുദ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചു നൽകിയെന്നു സംശയിക്കുന്ന മുൻ എസ്എഫ്ഐ നേതാവിനു നിഖിൽ 2 ലക്ഷം രൂപ കൈമാറിയതായി തെളിവുകൾ പുറത്ത് +.
2020 ൽ നിഖിലിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് ഇയാളുടെ അക്കൗണ്ടിലേക്ക് 2 ലക്ഷം രൂപ അയച്ചതായി കണ്ടെത്തി. എസ്എഫ്ഐ കായംകുളം ഏരിയ പ്രസിഡന്റായിരുന്ന ഇയാൾ ഇപ്പോൾ വിദേശത്ത് അധ്യാപകനാണ്.
നേരത്തേ വിവിധ സർവകലാശാലകളിൽ പ്രവേശനം നേടാൻ വിദ്യാർഥികളെ സഹായിക്കുന്ന ഏജൻസി നടത്തിയിരുന്ന ഇയാൾ പലർക്കും വ്യാജ സർട്ടിഫിക്കറ്റുകൾ സംഘടിപ്പിച്ചു നൽകിയതായി പൊലീസ് സംശയിക്കുന്നു.
ഇയാളെ നാട്ടിലെത്തിച്ചു ചോദ്യം ചെയ്യാനുള്ള ശ്രമങ്ങളും പൊലീസ് തുടങ്ങി. കേസെടുത്തു 3 ദിവസമായിട്ടും നിഖിലിനെ പിടികൂടാൻ കഴിയാത്ത സാഹചര്യത്തിൽ 3 ഇൻസ്പെക്ടർമാരെക്കൂടി ഉൾപ്പെടുത്തി അന്വേഷണസംഘം വിപുലീകരിച്ചു.
കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തു മണിക്കൂറുകളോളം ചോദ്യം ചെയ്ത സിപിഎം പ്രവർത്തകനായ അഭിഭാഷകന്റെ കാറിലാണ് 19 ന് രാത്രി നിഖിൽ മുങ്ങിയതെന്നു പൊലീസ് സ്ഥിരീകരിച്ചു. കായംകുളത്തുനിന്നു നിഖിൽ ഈ കാറോടിച്ചു കൊല്ലം ഭാഗത്തേക്കു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. തുടർന്ന് അഭിഭാഷകനെ ഇന്നലെ വീണ്ടും ചോദ്യം ചെയ്തു. 19 മുതൽ നിഖിലിന്റെ ഫോൺ സ്വിച്ച് ഓഫ് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക