തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് ഭരണഘടനയിലും മറ്റ് ഔദ്യോഗിക രേഖകളിലും ‘കേരളം’ എന്നാക്കി മാറ്റുന്നതിന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ട് നിയമസഭ പ്രമേയം പാസാക്കി. മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷം പിന്തുണച്ചു.
പ്രമേയം പാസാക്കിയതോടെ ‘കേരള’ എന്നുള്ളത് ‘കേരളം’ എന്നാക്കി മാറ്റണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെടും. സംസ്ഥാനത്തിന്റെ ആവശ്യം അംഗീകരിച്ചാല്‍ ഇംഗ്ലീഷിലും മലയാളത്തിലും സംസ്ഥാനത്തിന്റെ പേര് കേരളം എന്നായിരിക്കും രേഖപ്പെടുത്തുക.
സംസ്ഥാനത്തിന് മലയാള ഭാഷയിൽ ‘കേരളം’ എന്നാണറിയുന്നതെന്നും എന്നാൽ മറ്റു ഭാഷകളിൽ ഇപ്പോഴും ‘കേരള’ എന്നാണെന്നു പ്രമേയം അവതരിപ്പിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. ‘‘ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപവല്‍ക്കരിക്കപ്പെട്ടത് 1956 നവംബര്‍ ഒന്നിനാണ്. കേരളപ്പിറവി ദിനവും നവംബര്‍ ഒന്നിനാണ്. മലയാള ഭാഷ സംസാരിക്കുന്ന ജനവിഭാഗങ്ങള്‍ക്കായി ഐക്യകേരളം രൂപപ്പെടണമെന്നത് ദേശീയ സ്വാതന്ത്ര്യസമര കാലം മുതല്‍ ശക്തമായി ഉയര്‍ന്നുവന്നിരുന്ന ആവശ്യമാണ്.
എന്നാല്‍ ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ നമ്മുടെ സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതു ‘കേരളം’ എന്നാക്കി ഭേദഗതിപ്പെടുത്തുന്നതിനു വേണ്ട അടിയന്തര നടപടികള്‍ ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം കൈക്കൊള്ളണമെന്ന് ഈ നിയമസഭ ഏകകണ്ഠമായി യൂണിയന് ഗവണ്മെന്റിനോട് ആവശ്യപ്പെടുന്നു. ഭരണഘടനയുടെ എട്ടാം പട്ടികയില്‍ പറയുന്ന എല്ലാ ഭാഷകളിലും നമ്മുടെ നാട് ‘കേരളം’ എന്ന പേരില്‍ മാറ്റണമെന്നും ഈ സഭ അഭ്യർഥിക്കുന്നു’’, മുഖ്യമന്ത്രി പ്രസംഗത്തിൽ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക