തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തിയതില്‍ അഭിമാനിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. 30 അംഗ പ്രവര്‍ത്തക സമിതിയില്‍ ശശി തരൂരിനെ ഉള്‍പ്പെടുത്തിയതിന് പിന്നാലെയാണ് പ്രതികരണം.
‘കഴിഞ്ഞ 138 വര്‍ഷമായി പാര്‍ട്ടിയെ നയിക്കുന്നതില്‍ പ്രവര്‍ത്തക സമിതി വഹിച്ച ചരിത്രപരമായ പങ്കിനെക്കുറിച്ച് അറിയാവുന്ന ഒരാളെന്ന നിലയില്‍, ഇതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഞാന്‍ നന്ദിയുള്ളവനാണ്. ഒപ്പം അര്‍പ്പണബോധമുള്ള സഹപ്രവര്‍ത്തകരോടൊപ്പം പാര്‍ട്ടിയെ സേവിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുന്നു. പാര്‍ട്ടിയുടെ ജീവരക്തമായ ലക്ഷക്കണക്കിന് പ്രതിബദ്ധതയുള്ള പ്രവര്‍ത്തകരെ കൂടാതെ നമുക്കൊന്നും ഒന്നും ചെയ്യാന്‍ കഴിയില്ല. ഞാന്‍ അവരെ വണങ്ങുന്നു. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും അംഗീകരിക്കുന്നതുമായ ഇന്ത്യ ആഗ്രഹിക്കുന്ന എണ്ണമറ്റ ഇന്ത്യക്കാര്‍ ഞങ്ങളില്‍ നിന്ന് ഏറ്റവും മികച്ചത് പ്രതീക്ഷിക്കുന്നു’ ,ശശി തരൂർ പറഞ്ഞു.
മുൻ പ്രസിഡന്റുമാരായ സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അടക്കം 39 പേരാണ് പ്രവർത്തക സമിതിയിലുള്ളത്.
തരൂരിനു പുറമെ രാജസ്ഥാനിൽ വിമതസ്വരം ഉയർത്തിയ സച്ചിൻ പൈലറ്റും സമിതിയിൽ ഇടംപിടിച്ചതാണു പ്രധാന വാർത്ത. കേരളത്തിൽനിന്ന് എ.കെ ആന്റണിയും സംഘടനാ ചുമതലയുള്ള പാർട്ടി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും സമിതിയിലുണ്ട്. അതേസമയം, കേരളത്തിൽനിന്നുള്ള മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, സംഘടനാ തെരഞ്ഞെടുപ്പിൽ പരസ്യമായി നേതൃമാറ്റം ആവശ്യപ്പെട്ട മനീഷ് തിവാരി എന്നിവർ സ്ഥിരംക്ഷണിതാക്കളുടെ പട്ടികയിലും ഇടംപിടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക