അരൂർ: ഡൽഹി പൊലീസിലെ മലയാളി ഉദ്യോഗസ്ഥനെ സ്ത്രീയടക്കമുള്ള മൂന്നംഗ സംഘം ക്രൂരമായി ആക്രമിച്ചു. എരമല്ലൂർ ചമ്മനാട് മലയിൽ വീട്ടിൽ എം.ജി. രാജേഷിന് നേരെയാണ് ആക്രമണം ഉണ്ടായത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ രാജേഷ് പഞ്ചാബി ബാഗിലെ മഹാരാജ അഗ്രവൈൻ ആശുപത്രിയിൽ ചികിത്സയിൽ ആണ്. രാജേഷിന്റെ തലയ്ക്ക് എട്ട് തുന്നലുകൾ ഉണ്ട്. ഇദ്ദേഹത്തിന്റെ കണ്ണിനും പരിക്കേറ്റു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.
സംഭവത്തിൽ ഡൽഹി സ്വദേശികളായ മൂന്നുപേരെ ത്യാല പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയും മക്കളുമാണിവർ. ഇവർക്കെതിരേ നരഹത്യാശ്രമ കുറ്റം ചുമത്തി. കോടതിയിൽ ഹാജരാക്കിയ ഇവരെ തിഹാർ ജയിലിലേക്ക് മാറ്റി.
അശോക് വിഹാർ സബ് ഡിവിഷനിലെ എ.സി.പി. ഓഫീസിൽ ജോലിചെയ്യുന്ന രാജേഷ് ആറ് കിലോമീറ്റർ അകലെയുള്ള തിലക് നഗറിലെ പോലീസ് കോളനിയിലെ വീട്ടിലേക്ക് പോകും വഴിയാണ് സംഭവം. അമിത വേഗത്തിൽ മുന്നിൽ പോയ കാർ പൊടുന്നനെ ബ്രേക്ക് ചെയ്തതോടെ രാജേഷിന്റെ കാർ ഇതിൽ തട്ടി. ഇതിൽ പ്രകോപിതരായ മൂന്നംഗ സംഘം മരക്കഷ്ണമുപയോഗിച്ച് രാജേഷിന്റെ കാറിന്റെ ചില്ലുകൾ തകർത്ത്, സീറ്റിലിരുന്ന ഇദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക