ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ആദ്യ സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. പുരുക്ഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾസിലാണ് സുവർണ നേട്ടം. ഷൂട്ടിങില്‍ ലോക റെക്കോര്‍ഡോടെയാണ് ഇന്ത്യയുടെ സ്വര്‍ണ നേട്ടം.
ദിവ്യാന്‍ഷ് സിങ് പന്‍വാര്‍, രുദ്രാംക്ഷ് ബാലാസഹേബ് പാട്ടീല്‍, ഐശ്വരി പ്രതാപ് സിങ് തോമര്‍ എന്നിവരടങ്ങിയ സംഘമാണ് ഇന്ത്യയുടെ അഭിമാനമായി മാറിയത്. രണ്ടാം ദിന പോരാട്ടത്തിന് സുവര്‍ണ നേട്ടത്തിന്റെ തിളക്കവുമായാണ് ഇന്ത്യ തുടക്കമിട്ടത്. 10 മീറ്റർ എയർ റൈഫിൾസിലെ ഏറ്റവും കൂടിയ പോയിന്റാണ് ഇന്ത്യൻ താരങ്ങൾ നേടിയത്.
മൊത്തം 1893.7 പോയിന്റുകള്‍ നേടിയാണ് ഇന്ത്യന്‍ സംഘത്തിന്റെ മുന്നേറ്റം. മൂവരും ഇതേ വിഭാഗത്തിന്റെ വ്യക്തിഗത പോരാട്ടത്തിന്റെ ഫൈനലിലേക്കും മുന്നേറിയിട്ടുണ്ട്.
രണ്ടാം ദിനത്തില്‍ റോവിങിലും മെഡല്‍ നേട്ടം. പുരുഷ വിഭാഗം ടീം ഇനത്തില്‍ ഇന്ത്യ വെങ്കലം നേടി. നാല് പേരടങ്ങിയ സംഘത്തിന്റെ പോരാട്ടത്തിലാണ് നേട്ടം. 6.10.81 സമയത്തിനുള്ളില്‍ ഫിനിഷ് ചെയ്താണ് ഇന്ത്യന്‍ ടീം വെങ്കലം നേടിയത്.
നിലവിൽ ഒരു സ്വർണവും മൂന്ന് വീതം വെള്ളി, വെങ്കലം മെഡലുകളുമായി ഇന്ത്യയുടെ ബാഗിൽ മെഡലുകൾ ഏഴായി. ചൈനയിൽ ഷൂട്ടിങ്ങിൽ ഇന്ത്യയുടെ മൂന്നാം മെഡലാണ് ഇത്. ഇന്നലെ 10 മീറ്റർ എയർ റൈഫിൾസിൽ വെള്ളി മെഡൽ നേട്ടത്തോടെ ആയിരുന്നു ഇന്ത്യ മെഡൽവേട്ടയ്ക്ക് തുടക്കമിട്ടത്. ആഷി ചൗക്സി, മെഹുലി ഘോഷ്, രമിത എന്നിവരുടെ ടീം 10 മീറ്റര്‍ എയര്‍ റൈഫിള്‍സിൽ വെള്ളി മെഡൽ നേടി. വനിതകളുടെ 10 മീറ്റർ എയർ റൈഫിൾസിൽ രമിത വെങ്കല മെഡലും സ്വന്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക