മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയന് എതിരായ മാസപ്പടി വിവാദത്തിൽ പരാതിയുമായി മുന്നോട്ടു പോകാനില്ലെന്ന് പരാതിക്കാരന്റെ കുടുംബം. മാസപ്പടി വിവാദത്തിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പരാതിക്കാരൻ നൽകിയ ഹർജി പിൻവലിക്കാൻ അദ്ദേഹത്തിന്റെ കുടുംബം തീരുമാനിച്ചു.
പരാതിക്കാരൻ ആയ ഗിരീഷ് ബാബു മരിച്ചതിനെത്തുടർന്നാണ് കുടുംബം ഹർജി പിൻവലിക്കാൻ തീരുമാനിച്ചിരിക്കുന്നത്. കോടതി ഹർജി പരിഗണിക്കുന്ന സമയത്ത് ഹർജി പിൻവലിക്കുന്നതിനുള്ള തീരുമാനം കോടതിയെ അറിയിക്കാനാണ് കുടുംബം തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞദിവസം അസുഖബാധിതനായി മാസപ്പടി വിവാദത്തിലെ ഹർജിക്കാരനായ കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു മരണപ്പെട്ടിരുന്നു. ഗിരീഷ് ബാബു മരണപ്പെട്ട സാഹചര്യത്തിൽ ബന്ധുക്കളെ കക്ഷി ചേരാൻ അനുവദിച്ച് വാദം കേൾക്കണമെന്ന് അഭിഭാഷകൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഹർജിയുമായി മുന്നോട്ടു പോകാൻ താല്പര്യമില്ലെന്ന് കുടുംബം വ്യക്തമാക്കുകയായിരുന്നു.
വീണ വിജയന് എതിരായ മാസപ്പടി ആരോപണം വിജിലൻസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗിരീഷ് ബാബു വിജിലൻസ് കോടതിയെ സമീപിച്ചിരുന്നുവെങ്കിലും വിജിലൻസ് കോടതി ആവശ്യം തള്ളുകയും വിജിലൻസ് കോടതിയുടെ നിലപാട് ചോദ്യം ചെയ്ത ഗിരീഷ് ബാബു ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും പുറമേ രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ രാഷ്ട്രീയ നേതാക്കൾക്കെതിരെയും അന്വേഷണം വേണമെന്ന് ഗിരീഷ് ബാബു ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക