വയനാട്: വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുകൾ. വനമേഖലയിൽ നിരീക്ഷണം തുടരുന്നതിനിടയിൽ ആണ് അഞ്ചംഗ സംഘം മക്കിമലയിൽ എത്തിയത്. പ്രദേശത്ത് മാവോയിസ്റ്റ് സംഘം തുടർച്ചയായി പ്രത്യക്ഷപ്പെടുകയും ആശയപ്രചരണം നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഹെലികോപ്റ്ററും ഡ്രോണുമായി പൊലീസ് ത്രിമുഖ പരിശോധന ശക്തമാക്കിയത്. ഇതിനിടയിലാണ് മാവോയിസ്റ്റ് സംഘം വീണ്ടും എത്തിയത്.
നേരത്തെ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായ കമ്പമലയ്ക്ക് ഒന്നര കിലോമീറ്റർ മാത്രം അകലെയാണ് മക്കിമല. കഴിഞ്ഞദിവസം എഡിജിപി എംആർ അജിത് കുമാറിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. ഇതിനുശേഷമാണ് മാവോയിസ്റ്റുകൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയത്.
ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് മക്കിമലയിലെ റിസോർട്ടിൽ മാവോയിസ്റ്റ് സംഘം എത്തിയത്. ഒന്നരമണിക്കൂറോളം റിസോർട്ടിൽ സംഘം ഉണ്ടായിരുന്നു. റിസോർട്ടിലെത്തിയ മാവോയിസ്റ്റുകൾ ജീവനക്കാരന്റെ ഫോണിൽ നിന്ന് മാധ്യമപ്രവർത്തകർക്ക് വാർത്ത കുറിപ്പ് അയച്ചു. കമ്പമലയിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയ വാർത്താക്കുറിപ്പ് ആണ് അയച്ചത്.
തൊഴിലാളി പക്ഷത്തു നിന്ന് മാവോയിസ്റ്റുകൾ ഉയർത്തിയ വിഷയങ്ങളിൽ രാഷ്ട്രീയപാർട്ടികൾ പ്രതികരണം നടത്തുന്നില്ലെന്നും, സിപിഐഎം നേതാക്കൾ തൊഴിലാളിയോഗം വിളിച്ച് തെറ്റിദ്ധാരണ പരത്തുന്നുവെന്നും റിസോർട്ടിലെ ജീവനക്കാരന്റെ ഫോണിൽ നിന്ന് മാവോയിസ്റ്റുകൾ മാധ്യമപ്രവർത്തകർക്ക് അയച്ച വാർത്ത കുറിപ്പിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക